Wednesday 23 December 2009

ബ്ലോഗ് അവാര്ഡ്-സാമ്പിള്‍ വോട്ടിംഗെന്ന പറ്റിക്കല്‍

നാളെ തുടങ്ങുമെന്ന് പറയുന്ന ബൂലോകം ഓണ്‍ലൈന്‍ വക അവാര്‍ഡ് തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഒരു സാമ്പിള്‍ പോള്‍ നടത്തിയത് അവാര്‍ഡ് പരിപാടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.

വായനക്കാര്‍ക്ക് തങ്ങള്‍ക്ക് താല്പര്യമുള്ള ബ്ലോഗുകളെ നോമിനേറ്റ് ചെയ്യാന്‍ അവസരം കൊടുത്തിരുന്നല്ലോ. അങ്ങനെ ധാരാളം ബ്ലോഗുകള്‍ വായനക്കാരുടേതായി നോമിനേഷന്‍ കിട്ടി വന്നിട്ടുണ്ട് എന്ന് ബൂലോകം ഓണ്‍ലൈനിന്‍റെ ഈ ലിങ്ക് വ്യക്തമാക്കുന്നുണ്ട്.

പക്ഷേ യഥാര്‍ത്ഥ വോട്ടിംഗിനു മുന്‍പ് ഒരു ട്രയല്‍ വോട്ട് നടത്തിയത് എന്തിന്? അതും നോമിനേഷന്‍ ക്ലോസ് ചെയ്യുന്നതിനും മുന്‍പെ.

സാമ്പിള്‍ വോട്ടിംഗില്‍ നിരന്നത് നേരത്തെ നോമിനേഷന്‍ ലഭിച്ചവരില്‍ വളരെ കുറച്ച് ബ്ലോഗര്‍മാരുടെ പേരുകള്‍. മിക്കവരും ബൂലോകത്ത് സുപരിചിതരും. ഇതിലൂടെ യഥാര്‍ത്ഥ വോട്ടിംഗിനു മുന്‍പേ വോട്ടര്‍മാരുടെ ശ്രദ്ധ ചില ബ്ലോഗര്‍മാരിലേക്ക് തിരിക്കാനുള്ള ഒരു രഹസ്യ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയായിരുന്നോ ബൂലോകം ഓണ്‍ലൈന്‍? അതായത് ചില ബ്ലോഗര്‍മാരൊക്കെ മുന്നിലെത്തണെമെന്ന് ബൂലോകം ഓണ്‍ലൈന്‍ പ്രതീക്ഷിക്കുന്ന്നുവെന്നതെന്നാണോ കുറച്ച് പേരെ മാത്രം ഉള്‍പ്പെടുത്തിയ സാമ്പിള്‍ വോട്ടിന്‍റെ ഉദ്ദേശം?

സാമ്പിള്‍ വോട്ടിംഗും അതിന്‍റെ ഫലവും കണ്ട് സാമ്പിള്‍ വോട്ടില്‍ ജയിച്ചവര്‍ക്കു വേണ്ടി ഫൈനല്‍ വോട്ടിംഗില്‍ വോട്ടിടാനെത്തുന്നവര്‍ ചായാന്‍ സാധ്യതയുണ്ട്. അതായത് ഈ സാമ്പിള്‍ വോട്ട് മൂലം വോട്ടര്‍മാരായ വായനക്കാര്‍ക്ക് മുന്‍ വിധി ഉണ്ടാകുന്നു. അങ്ങിനെ അവര്‍ സാമ്പിള്‍ വോട്ടിംഗില്‍ മുന്നിട്ട് നിന്നവര്‍ക്കു മാത്രം വോട്ടു ചെയ്യുന്നു.

തന്നെയല്ല വോട്ട് ഫലം അപ്പോള്‍ തന്നെ കാണിക്കുന്നതും ശരിയല്ല. ഏത് തെരഞ്ഞെടുപ്പിലും പോളിംഗ് അവസാനിച്ച ശേഷം മാത്രമാണ് ഫലം വരുന്നത്. അപ്പോള്‍ ഈ സാമ്പിള്‍ വോട്ട് ഫലം എന്തിനു അപ്പപ്പോള്‍ പ്രസിദ്ധീകരിച്ചുവെന്നതും മേല്പ്പറഞ്ഞ സംശയം ഉയര്‍ത്തുന്നു.

വേറൊന്ന്, സാമ്പിള്‍ വോട്ട് ഫലം നോക്കിയപ്പോള്‍ ചിലരുടെ പേരില്‍ ഒരോട്ടും ഇല്ല. അത് അവരെ മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരാക്കുന്നു. ഈ വോട്ടില്ലാത്തവര്‍ മറ്റുള്ളവരുടെ മുഖത്ത് ഇനി എങ്ങിനെ നോക്കും?

കൂടാതെ സാമ്പിള്‍ വോട്ടില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഫൈനല്‍ വോട്ടില്‍ ആ ഒരു ട്രെന്‍ഡില്‍ പിന്നില്‍ത്തന്നെ നില്‍ക്കാനേ കഴിയൂ.

ഭ്രാന്തന്‍ പറഞ്ഞത് എല്ലാം ശരിയല്ലേ, ബൂലോകം ഓണ്‍ലൈന്‍?

ഭ്രാന്തിളകിയ ചങ്ങലക്കണ്ണികള്‍

ജനാധിപത്യത്തിന്റെ നിര്‍വ്വചനം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന നാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കഴിഞ്ഞ് പോയത് . ഭ്രാന്തന്മാര്‍ക്ക് വേണ്ടി ഭ്രാന്തന്മാര്‍ തിരഞ്ഞെടുക്കുന്ന ഭ്രാന്തന്മാരുടെ ഭരണ സംവിധാനം എന്നാക്കി മാറ്റി എഴുതണം . പെണ്ണ് കേസില്‍ പിടിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ , മനുഷ്യ ചങ്ങല പിടിച്ച കുഞ്ഞന്‍ സഖാക്കളുടെ കയ്യില്‍ ഇരുട്ടത്ത് മിന്നിത്തെളിയുന്ന മൊബൈല്‍ ക്യാമറകള്‍ , ആ ചിത്രങ്ങള്‍ ഉടനടി തന്നെ നെറ്റുകളില്‍ പറക്കുക .ഉണ്ണിത്താന്‍ ആരായാല്‍ എനിക്കെന്ത് ? അയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായാലും , അയാള്‍ എന്ത് തന്നെ ചെയ്താലും ചോദിക്കുവാനോ പറയുവാനോ നിയമ നടപടികള്‍ സ്വീകരിക്കുവാനോ അധികാരപ്പെട്ട അധികാര കേന്ദ്രങ്ങള്‍ കേരളത്തില്‍ ഇല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു . പകരം നിയമം ജനങ്ങള്‍ കയ്യിലെടുക്കുന്ന അവസ്ഥ .ഒരു തരം പകപോക്കല്‍ പോലെ ഭ്രാന്തരായ ഒരു കൂട്ടം ജനങ്ങള്‍ ചുറ്റിലും ആര്‍ത്തു വിളിക്കുകയും ആക്രമിക്കുകയും ചെയ്യുക . തീര്‍ച്ചയായും കേരളം എന്ന് കേള്‍ക്കുമ്പോള്‍ തിളക്കണം ചോര ഞരമ്പുകളില്‍ !!



ഇവിടെ ആണിനും പെണ്ണിനും സമ്മതമാണ് എങ്കില്‍ , ആരെയും എവിടെയും കൂട്ടിപ്പോകാനും , എന്തും ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമുണ്ട് .ആരും വന്ന് തല്ലുകയോ പിടിക്കുകയോ ചെയ്യുകയില്ല . ഇപ്പോള്‍ കേരളത്തില്‍ നടന്നത് ഒരു കാടത്തരമായി പോയി എന്ന് പറയുവാനേ എനിക്ക് സാധിക്കൂ . കപട സദാചാര വീരന്മാര്‍ !!



പലതരത്തിലുള്ള ചങ്ങലകളില്‍ കുരുങ്ങി കിടക്കുകയാണ് ഇന്നത്തെ കേരളീയ യുവാക്കള്‍ .തീവ്രവാദം ,ലൈംഗീക അരാജകത്വം , മനസ്സില്‍ തിങ്ങുന്ന പക , പകപോക്കല്‍ അങ്ങനെ പുറമേ നിന്നു നോക്കുന്ന എന്നെപ്പോലെയുള്ള ഒരാള്‍ക്ക്‌ ഒരു ഭീകര ചിത്രമാണ് മുന്നില്‍ തെളിയുന്നത് . ഇവിടെ ഏത് പാതി രാത്രിയിലും ഒരു പെണ്ണിനോ ആണിനോ ധൈര്യമായി പുറത്ത് പോകാന്‍ കഴിയുമെങ്കില്‍ കേരളത്തിലോ ഇന്ത്യയിലോ രാത്രിയില്‍ ഒരു പെണ്ണിന് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു . ഭരണം മാറി മാറി വന്നാലും സ്ഥിതി ഇതുതന്നെയാകും എന്നതില്‍ യാതൊരു സംശയവും ഇല്ല .



യുവാക്കള്‍ എന്തുകൊണ്ട് അക്രമസക്തരാകുന്നു ? അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ വഴി തെറ്റിപ്പോകുന്നു ? ‍ മാതാപിതാക്കള്‍ എന്തുകൊണ്ട് ഇവരെ കാര്യമായി ശ്രദ്ധിക്കുന്നില്ല ? ഇവയെല്ലാം ചിന്തിക്കേണ്ട വിഷയങ്ങള്‍ തന്നെ . മിക്കപ്പോഴും മതിയായ വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്‌ .അല്ലെങ്കില്‍ തിരക്കേറിയ ജീവിതത്തില്‍ കുട്ടികളെ നേര്‍വഴി നടത്തുവാന്‍ സമയം കിട്ടാതെയുമാകാം .


ഭ്രാന്ത് ഒരു രോഗമാണ് . രോഗലക്ഷണമല്ല. മതിയായ ചികിത്സ കൊടുത്താല്‍ ഭ്രാന്ത് മാറികിട്ടും പക്ഷേ ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് ഒരു സമൂഹത്തിലാകമാനമാണ് .ഒരോ കണ്ണികളെയും പ്രത്യേകം പ്രത്യേകം ചികിത്സക്ക് വിധേയമാക്കണം .കേരളം ഭ്രാന്താലയം എന്ന് മാത്രമേ ഇതുവരെ കേട്ടിട്ടുള്ളൂ . ഈ കണക്കിന് പോയാല്‍ കേരളം ഏറ്റവും വലിയ വേശ്യാലയം എന്ന പേര് ലഭിക്കുവാനും അധികം കാത്തിരിക്കണ്ട . അതിന് വേണ്ടുന്ന മരുന്ന് , സ്കൂള്‍ തലം മുതല്‍ക്കേ കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് . പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ മാതാപിതാക്കള്‍ മടിക്കും . എന്നാല്‍ കുട്ടികള്‍ വളരുന്നതനുസരിച്ച് അവര്‍ മറ്റിടങ്ങളില്‍ നിന്നും ഈ വക കാര്യങ്ങള്‍ മനസിലാക്കും . അറിയാത്ത കാര്യങ്ങള്‍ അറിയുവാനുള്ള ആഗ്രഹം കുട്ടികള്‍ക്ക് ഉണ്ടാകുക സ്വാഭാവികം . അങ്ങനെ അവര്‍ ഈ ആധുനിക യുഗത്തില്‍ തെറ്റുകളിലേക്ക് കൂടുതല്‍ വീഴുവാനുള്ള സാഹചര്യം ഉളവാകും .

അങ്ങനെ സ്കൂള്‍ തലം മുതല്‍ ലൈംഗീക കാര്യങ്ങള്‍ ,അതിന്റെ അപകടങ്ങള്‍ , ജീവിത മൂല്യങ്ങള്‍ എന്നിവ കുട്ടികള്‍ പഠിച്ച് വളരട്ടെ. അല്ലെങ്കില്‍ അധികം താമസിക്കാതെ തന്നെ മറ്റൊരു വിപത്തിനെ നമുക്ക് നേരിടാം . അതിനായി തയ്യാറെടുക്കാം .

ഡിസംബര്‍

ഡിസംബറില്‍ പനി വരുന്നത്
വിശന്നിരിക്കുമ്പോള്‍
കുക്കിംഗ് ഗ്യാസ് തീരുന്നതുപോലെയാണ്
ഡിസംബറില്‍ നേരത്തെ ഉറങ്ങുന്നത്
ലോകസുന്ദരി മത്സരത്തിനു പോയിട്ട്
മത്സരം കാണാതെ ഉറങ്ങുന്നത് പോലെയാണ്
ഡിസംബറില്‍ മഞ്ഞുതുള്ളികള്‍ പുതച്ചു
പത്രക്കാരന്‍ രാവിലെ വരുന്നത്
ഓര്‍മകള്‍ കബറില്‍ നിന്ന്
പേടിതോന്നിപ്പിക്കാതെ
ചിരിക്കുന്നതുപോലെയാണ്
ഡിസംബറില്‍ പഴ്സ് കാലിയാകുന്നത്
ഗ്ലാസില്‍ വെള്ളം നിറയുന്നതു പോലെയാണ്
ഡിസംബറില്‍ കരയുന്നത്
കണ്ണുനീരിന്‍റെ ഹോള്‍സെയില്‍ വില
മനസിലാക്കാത്തവരാണ്
ഡിസംബറില്‍ കവിത എഴുതുന്നത്
പത്രാധിപരുടെ സുഹൃത്തുക്കളാണ്;
എന്തെന്നാല്‍ ഡിസംബറില്‍ ഓണപ്പതിപ്പില്ലല്ലോ
ഡിസംബറില്‍ അവധിക്ക് വരുന്നത്
രണ്ട് വര്‍ഷങ്ങളെയും സ്നേഹിക്കാതെ
പടിപ്പുരയില്‍ നില്‍ക്കുന്നവരാണ്
ഡിസംബറില്‍ ഡാമിനെപ്പറ്റിയും
കോപ്പന്‍ ഹേഗനെപ്പറ്റിയും
ചര്‍ച്ചകള്‍ ചെയ്യുന്നത്
മൃത്യുഞ്ജയ ഹോമമാണ്
ഡിസംബറില്‍ വിരല്‍ത്തുമ്പ്
തണുത്തുപോകുന്നത്
അത് ചൂടാക്കാന്‍
ഉള്ളില്‍ മനുഷ്യരക്തമില്ലാതിരുന്നിട്ടാണ്
ഡിസംബറില്‍ പകലനെയും
അനോണി മാഷിനെയും കാപ്പിലാനെയും
ഹരീഷ് തൊടുപുഴയെയും
പേടിസ്വപ്നത്തില്‍ കാണുന്നത്
ശുഭസൂചനയാണ്
ഡിസംബറില്‍ ബ്ലോഗെഴുതിപ്പോകുന്നത്
ഉറക്ക ഗുളിക കഴിച്ചതു കൊണ്ടാണ്
ഡിസംബറില്‍ കള്ളക്കള്ളപ്പവും പനങ്കള്ളിന്‍പാനിയും
കഴിക്കുന്നത്
ബേക്കറികള്‍ക്ക് ഗ്ലാമര്‍ കൂടിയതു കൊണ്ടാണ്
ഡിസംബറില്‍ യാത്രാ സൂചകമായി
കൈ വീശുന്നത്
വെറുതെ പോകുന്ന വര്‍ഷത്തിനെ പീഡിപ്പിക്കാന്‍
അതിന്‍റെ ശവക്കച്ച
അഴിച്ചു മാറ്റുന്നതിനാണ്

Monday 21 December 2009

ഗീബത്സിയോ മീറ്റര്‍

പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ എഴുതിവിട്ടവിട്ടവനാരെടാ..ആ ചെങ്ങായി ഇന്നുണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങളും സംഘികളും ചില ജഡ്ജിയേമാന്മാരും ചേര്‍ന്ന് എടുത്തിട്ടടിച്ചേനെ.പ്രണയത്തിനു കണ്ണും മൂക്കും പല്ലും നഖവും മതവും എല്ലാമുണ്ട് കൂട്ടരേ.ചുമ്മാ പറഞ്ഞതല്ല കേട്ടാ.ദാണ്ടെ ഇത് കണ്ടോ.കണക്കുകള്‍ സംസാരിക്കുന്നു...



'ഇരുന്നൂറ്റിപയ്നാറ്,എയ്പത്തെട്ട്,നൂറ്റിപ്പൈനൊന്ന്'.ഹൊ എത്ര കണിശം എത്ര വ്യക്തം.ഇത്ര കൃത്യവും വ്യക്തവുമായി സംഗതി കാണിച്ചിട്ടും പിന്നെയും കണക്കിന്‍റെ ആധികാരികത മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ് ചിലര്‍ അലറിവിളിക്കുന്നത് കാണുമ്പോള്‍ സത്യായിട്ടും സങ്കടം തോന്നുന്നു.നോ ഡൗട്ട്, ഇവര്‍ മൊഞ്ചന്‍ ജിഹാദീ ഫീകരന്മാര്‍ക്ക് കഞ്ഞി വെക്കുന്നവര്‍ തന്നെ.ഈ കശ്മല്‍സിനറിയുമോ കാര്യങ്ങളുടെ കിടപ്പ്.സംഗതികള്‍ ഇത്രത്തോളമെത്തിയ നിലക്ക് കഷ്ടപ്പെട്ട് നുമ്മടെ പുള്ളാര്‍ 'കണ്ടെത്തിയ' ഈ കണക്കുകളെ പൊതുജനം അവിശ്വസിക്കുന്ന അവസ്ഥ സംജാതമായതിനാല്‍ ഞങ്ങള്‍ രഹസ്യം പുറത്ത് വിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. തുടര്‍ന്ന് വായിക്കുക...കേരളമാകെ വേരു പടര്‍ത്തിയ ലൗ ജിഹാദികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി കേരളത്തില്‍ എല്ലാ ജില്ലകളിലേയും ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒരു അത്യാധുനിക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.മ്മ്ടെ നേതാക്കള്‍ പണ്ട് ജര്‍മ്മനിയില്‍ ഹിറ്റ്ലറെ സന്ദര്‍ശിക്കാന്‍ പോയ സമയത്ത് 'ഹ ഇന്ത്യയിലും നമ്മന്‍റെ ആശയങ്ങളോ' എന്നും പറഞ്ഞ് സന്തോഷത്താല്‍ പുള്ളി സമ്മാനമായി കൊടുത്തതാണത്രെ ഇതിന്‍റെ സാങ്കേതിക വിദ്യ.ഇത് വെച്ച് നാളുകളായുള്ള പരീക്ഷണങ്ങള്‍ക്കൊടുവില്‍ സംഘീ ചുണക്കുട്ടികള്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് 'ഗീബത്സിയോ മീറ്റര്‍' എന്ന് പേരിട്ടിട്ടുള്ള ഈ പൊളപ്പന്‍ സാധനം.ഈ ജിഹാദിപ്പരിഷകള്‍ക്കും റോമിയോമാര്‍ക്ക് കഞ്ഞിവെക്കുന്നവര്‍ക്കും അറിയില്ല ഈ കുന്ത്രാണ്ടം വികസിപ്പിച്ചെടുക്കാനും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനും നുമ്മ പെട്ട പാട്.ഗീബത്സിയോ മീറ്ററിന്‍റെ പ്രവര്‍ത്തന രീതി...ജില്ലയില്‍ എവിടെയെങ്കിലും പ്രണയം മൊട്ടിട്ട് അവസാനം ടീംസ് വേലി ചാടുന്ന സമയത്ത് കാമുകന്‍റെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണിന്‍റെ പ്രവര്‍ത്തനഫലമായി ഒരു പ്രത്യേക തരത്തിലുള്ള ഗന്ധം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും.ചെക്കന്‍ ഇനി മേത്തനാണെങ്കില്‍ അതിന് ഏതാണ്ട് അത്തറിന്‍റെ ഗന്ധമായിരിക്കും.ഇനി മേത്തനല്ലെങ്കില്‍ വല്ല ഭസ്മത്തിന്‍റേയോ മറ്റോ ഗന്ധമായിരിക്കും.ഇനീപ്പോ ഗീബത്സിയോ മീറ്റര്‍ കൂടുതലായി ഡിറ്റക്ടുന്നത് ഭസ്മത്തിന്‍റെ ഗന്ധമാണെന്ന് ആരേലും പറഞ്ഞാലും സംഗതി ശരിയാണെങ്കിത്തന്നെയും ഇങ്ങളു കാര്യമാക്കേണ്ട.കാരണം അത് സനാതനമൂല്യത്തിലേക്കുള്ള തിരിച്ച് വരവാണ്.അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.നമുക്ക് ഇല്ലാതാക്കേണ്ടത് ലോകം മുഴുവനും ആഞ്ഞടിച്ച് കൊണ്ടിരിക്കുന്ന ഇങ്ങ് നമ്മുടെ നാലപ്പാട്ടെ തറവാട്ടില്‍ വരെ അതിക്രമിച്ച് കയറിയ ഈ അത്തറിന്‍റെ രൂക്ഷഗന്ധം തന്നെയാണ്.ഉപകരണം അങ്ങനെ അന്തരീക്ഷത്തിലെ മേല്‍‌പ്പറഞ്ഞ രീതിയിലുള്ള ഗന്ധംസ് ഡിറ്റക്ട് ചെയ്ത് തിരോന്തോരത്തെ നമ്മുടെ മെയിന്‍ ഓഫീസിലേക്ക് അയക്കുന്നു.ഇങ്ങനെ അയക്കുന്ന ഗന്ധത്തിനനുസരിച്ചുള്ള വ്യക്തമായ കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തി കാണിക്കാന്‍ അത്തര്‍,ഭസ്മം എന്നീ പേരുകളില്‍ രണ്ട് തരത്തിലുള്ള ഡിസ്പ്ലെ ബോര്‍ഡുകള്‍ അവിടുത്തെ ഗീബത്സിയോ മീറ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്..കണക്കുകളുടെ ആധികാരികതക്ക് ഇതില്‍‌പ്പരം മറ്റെന്ത് വേണം..! ഇനിയും സംശയമുള്ളവര്‍ക്ക് കുമ്മനം രാജശേഖരന്‍റെ സ്പെഷ്യല്‍ പെര്‍മിഷനുണ്ടെങ്കില്‍ സാധനം പോയി തൊട്ട് നോക്കാവുന്നതാണ്.കേരളാ കൗമുദി,കലാകൗമുദി,മലയാള മനോരമ എന്നിവയുടെ ലേഖകന്‍മാര്‍ കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാ:ജോണി കൊച്ചുപറമ്പിലിനെ പോലുള്ള ചില കുഞ്ഞാടുകള്‍ കേരളത്തിലെ തലമുതിര്‍ന്ന ഒരു ജഡ്ജിയേമാന്‍(ന്നെ കൊന്നാലും മൂപ്പര്‍ടെ പേരു ഞാന്‍ പറയൂല്ല.ഉപകാരസ്മരണ,ഉപകാരസ്മരണ) എന്നിങ്ങനെ തിരഞ്ഞെടുത്ത വളരെക്കുറച്ച് മഹാന്മാര്‍ക്ക് മാത്രമേ ഇത് വരെ 'ഗീബത്സിയോ മീറ്റര്‍' വീക്ഷിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടൊള്ളൂ.ശൂദ്ര ജന്മമായതിനാല്‍ മ്മ്ടെ വെള്ളാപ്പള്ളി ചേട്ടനെ സുനാപ്പി യന്ത്രമിരിക്കുന്ന മുറിയില്‍ കയറ്റാനോ തൊട്ട് നോക്കാനോ അനുവദിച്ചില്ല.ആ ദേഷ്യം കാരണാ ഗഡി ആദ്യം കൂടെ നിന്നിട്ടും പിന്നീട് വാക്ക് മാറ്റിക്കളഞ്ഞത്.ഇപ്പറഞ്ഞ സംഗതികള്‍ ഇനീം മനസ്സിലാവാത്ത ഏതെങ്കിലും മതേതര ഏഭ്യന്മാരോ കണക്കിന്‍റെ ആധികാരികതയില്‍ പിടിച്ച് തൂങ്ങുന്ന മേത്തന്മാരോ ഉണ്ടെങ്കില്‍ ലവന്മാരെയെല്ലാം പിടിച്ച് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുമെന്നും അല്ലെങ്കില്‍ ആര്യസമാജം,ഹിന്ദു മിഷന്‍,അയ്യപ്പ സേവാസംഘം,(ഹി ഹീ കണ്ടില്ലേ.മ്മ്‌ളോട് കളി വേണ്ട മക്കളേ) ഇതിലേതിലെങ്കിലും കൊണ്ട് പോയി കുറി തൊടീപ്പിക്കുമെന്നും ഏറ്റവും ചുരുങ്ങിയത് ഒരു കഷണം റൊട്ടിയും തന്ന് മാമോദീസ വെള്ളത്തില്‍ മുക്കിത്താഴ്ത്തി കുഞ്ഞാടായി പരിവര്‍ത്തിപ്പിക്കുമെന്നും ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Thursday 17 December 2009

ഹിമാലയന്‍ ബ്ലണ്ടര്‍

യൂ എസ് ഏ, ചൈന, ഇന്ത്യ, ബ്രസീല്‍ ഇങ്ങനെ നാലുപേരെയാണ്‌ കോപ്പന്‍‌ഹാഗനില്‍ ലോകം മൊത്തം ഉറ്റുനോക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഗ്രീന്‍‌ഹൗസ് ഗ്യാസ് കേസില്‍ പ്രതിപ്പട്ടികയില്‍ താഴോട്ടാണ്‌. ഇവരുനാലും തമ്മിലുള്ള കരാര്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നതിലാണ്‌ ആകാംക്ഷയും.

മൂത്തുവരുന്നതിന്റെ ഇടയിലാണ്‌ നടുക്കുന്ന ഒരു വിഷയം ചര്‍ച്ചയ്ക്കു വന്ന് ഏവരെയും പരിഭ്രാന്തിയിലാക്കിക്കളഞ്ഞത്. ഹിമാലയന്‍ ഹിമാനികള്‍ 2035 ആം ആണ്ടോടെ അപ്രത്യക്ഷമാകും ഉടനടി എന്തെങ്കിലും നടപടി എടുത്തില്ലെങ്കില്‍ എന്നതായിരുന്നു അന്താരാഷ്ട്ര കാലാവസ്ഥാ വ്യക്തിയാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് .

ഇന്തോചൈനയിലെ പരശ്ശതകോടി ആളുകളുടെ കുടിവെള്ളവും ജീവനവും ഹിമാലയന്‍ ഹിമാനികളെ ആശ്രയിച്ചാണ്‌. ഇവ നശിച്ചാല്‍ ഒരുപക്ഷേ ഇന്നു കാണുന്ന ജനങ്ങളും മൃഗങ്ങളും സസ്യജാലങ്ങളുമൊന്നും അവശേഷിച്ചില്ലെന്നു വരാം. ഹിമാലയന്‍ താഴ്വാരത്തിലെ നദികളെല്ലാം അപ്രത്യക്ഷമാകും, ഈ പാപമൊന്നു കഴുകിക്കളയാന്‍ ഗംഗ പോലും ബാക്കിയാവില്ല. ലോക ജനസംഖ്യയുടെ നേര്‍പകുതിയുടെ ഉപജീവനം ഈ മഞ്ഞുമായി ബന്ധപ്പെട്ടാണ്‌.

ആഗോളതലത്തില്‍ ഹിമാനികള്‍ ചുരുങ്ങുന്നുണ്ടെന്നത് പുതിയ അറിവൊന്നുമല്ല, കാലാവസ്ഥാവ്യതിയാനം മനുഷ്യജീവനു നേരേയുയര്‍ത്തുന്ന ഭീഷണികളില്‍ ഒന്നാണത്. പക്ഷേ ധ്രുവങ്ങള്‍ക്കു പുറത്തെ ഏറ്റവും വലിയ ഒന്ന്, ഏഷ്യയുടെ ആര്‍ദ്രതയുടെ ആധാരശില അടുത്ത ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് തീരുമെന്ന് കേട്ടാല്‍? ആരെങ്കിലും യൂണിവേര്‍സിറ്റി ഗവേഷകരായിരുന്നേല്‍ സംശയിക്കാമായിരുന്നു, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പരമോന്നത സംഘടയാണ്‌ പറഞ്ഞത്.

പോരാത്തേനു ഇന്ത്യയും പാക്കിസ്ഥാനും ദാണ്ടേ കഴിഞ്ഞാണ്ട് ഹിമാനി കൂടി എന്നു വീമ്പിളക്കുമ്പോഴാണ്‌ തലയില്‍ ഇടിവെട്ടിയത്. ടിബറ്റില്‍ കയറി വികസിപ്പിച്ച ചൈനയും പറയണം സമാധാനം. സമാധാനം പറഞ്ഞിട്ടെന്തു കാര്യം ഇനി, ഇരുപത്തഞ്ചു കൊല്ലം കൊണ്ട് ഭൂഗോളത്തിനു എന്തു മാറ്റം വരുത്താന്‍.

എന്തിന്റെ കണക്കില്‍ ഈ ഇരുപത്തഞ്ചു കൊല്ലം എന്ന് അന്തം വിട്ട ഒരമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വിളിച്ചു കൂവി "അയ്യോ ഈ അണ്ണന്മാര്‍ പഴേ കോട്ട്ല്യക്കോവ് റിപ്പോര്‍ട്ടിലെ 2350 വായിച്ച വഴി തിരിഞ്ഞ് 2035 ആയതാണേ, ആരും പരിഭ്രാന്തരാകരുത്" . ഏയ് അതൊന്നുമല്ല എന്ന് ഐ പി സി സി. എന്നാ പിന്നെ എവിടുന്നെടു കിട്ടി ഈ കണക്കെന്നു ചോദിച്ചപ്പ മേലോട്ട് നോക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രഷര്‍ ഇന്ത്യക്കും ചൈനക്കും മേലേ ആണല്ലോ, ഇരുമ്പാണി തട്ടി മുളയാണി വച്ചതല്ലെന്ന് എങ്ങനെ വിശ്വസിക്കും?

ഗുണപാഠം: കാള പെറ്റെന്ന് പറഞ്ഞാല്‍ കയറെടുക്കരുത്-പറഞ്ഞത് ഏതു തമ്പുരാന്‍ ആണെങ്കിലും.

Tuesday 15 December 2009

നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം

‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു’

ഈ നാലുവരി കവിത പണ്ടായതുകൊണ്ട് കവിതയായി. മുപ്പത്തിമുക്കോടി ചാനലുകളിലായി അതിന്റെ അനേകം അനേകം മടങ്ങു ന്യൂസ് ഷോകള്‍ ഉള്ള ഇക്കാലത്തായിരുന്നെങ്കില്‍ ഇത് എന്തായേനെ ? കുറഞ്ഞത് ഒരാഴ്ചയെങ്കിലും ന്യൂസ് റൂമുകളെ തല്‍സമയ ചര്‍ച്ചകള്‍ കൊണ്ട് സജീവമാക്കിയേനെ. കേരളം മുള്‍മുനയില്‍ നിന്നേനെ. ജനങ്ങള്‍ ന്യൂസ് ചാനലുകള്‍ക്കു മുന്നില്‍ ഉദ്വേഗപൂര്‍വം കാത്തിരുന്നേനെ. അപ്പോള്‍ തണുത്ത ന്യൂസ് റൂമിലെ ന്യൂസ് ഡസ്കില്‍ ചെരിഞ്ഞു കിടന്നു വാര്‍ത്ത അവതരിപ്പിക്കുന്ന ന്യൂസേഷ് കുമാര്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത ഇങ്ങനെ തുടങ്ങിയേനെ:-

നമസ്കാരം, പ്രധാനവാര്‍ത്തകള്‍. (ഹൈപിച്ചില്‍) അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു (മ്യൂസിക്), കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു(മ്യൂസിക് മെല്ലെ അടങ്ങുന്നു)

എക്സ്ക്ളൂസീവ് എന്ന കുറിപ്പോടെ സ്ക്രോള്‍ബാറില്‍ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിക്കാണിച്ചുകൊണ്ടിരിക്കും – നെയ്യപ്പം കടലില്‍ വീണു- അയ്യപ്പന്റെ അമ്മചുട്ടതാണ് നെയ്യപ്പം – ചുട്ട നെയ്യപ്പം കാക്ക കൊത്തി- നെയ്യപ്പം കാക്കയാണ് കടലില്‍ ഇട്ടത് – നെയ്യപ്പം കടലില്‍ നിന്നു മുക്കുവപ്പിള്ളേര്‍ മുങ്ങിയെടുത്തു- തട്ടാപ്പിള്ളേര് പിന്നീട് അത് തട്ടിയെടുത്തു(അപ്പോള്‍ ഹൈപിച്ചില്‍ ന്യൂസേഷ് കുമാര്‍ സംഗതി വിശദമാക്കും):-

വാര്‍ത്തകള്‍ വിശദമായി, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തി കടലിലിട്ടു, പിന്നീടത് മുക്കുവപ്പിള്ളേര് മുങ്ങിയെടുത്തു തുടര്‍ന്ന് തട്ടാപ്പിള്ളേര് തട്ടിയെടുത്തു. സംഭവത്തിന്റെ വിശദാംശങ്ങളുമായി സംഭവസ്ഥലത്തു നിന്ന് ഞങ്ങളുടെ പ്രതിനിധി കരിഷ്മ ലൈനിലുണ്ട്.. ഹലോ കരിഷ്മ.. കേള്‍ക്കാമോ ?

കയ്യില്‍ മൈക്കും ഇടംചെവിയില്‍ ചൂണ്ടാണിവിരലും തിരുകി അലയടിക്കുന്ന കടല്‍ക്കരയില്‍ ക്യാമറയെ നോക്കി കുന്തം വിഴുങ്ങി നില്‍ക്കുന്ന കരിഷ്മ ന്യൂസേഷ് ചോദ്യം ചോദിച്ചു കഴിഞ്ഞ് അഞ്ചു മിനിട്ടു കഴിയുമ്പോള്‍ കേള്‍ക്കാം എന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്നു. അപ്പോള്‍ ന്യൂസേഷ്:-

അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് അവിടെ നടക്കുന്നത് ?

കരിഷ്മ:- ന്യൂസേഷ്, അയ്യപ്പന്‍ എന്നൊരാളുടെ അമ്മ ഇന്ന് നെയ്യപ്പം ചുടുകയുണ്ടായി, നെയ്യപ്പം ചുട്ടശേഷം ഒരു കാക്ക ആ നെയ്യപ്പം കൊത്തിക്കൊണ്ടുപോയി കടലിടുകയായിരുന്നു, തുടര്‍ന്ന് ആ നെയ്യപ്പം മുക്കുവപ്പിള്ളേര് മുങ്ങിയെടുക്കുമ്പോള്‍ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, ന്യുസേഷ്..

ന്യൂസേഷ്:- ഇപ്പോള്‍ അവിടുത്തെ സ്ഥിതി എന്താണ് ? നെയ്യപ്പം ഇപ്പോള്‍ ആരുടെ കയ്യിലാണ് ? അയ്യപ്പന്‍ അവിടെയുണ്ടോ ? അയ്യപ്പന്റെ അമ്മയുടെ പ്രതികരണം ലഭ്യമായിട്ടുണ്ടോ ? പോലീസ് സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടോ ? ഒരു ലാത്തിചാര്‍ജിനു സാധ്യതയുണ്ടോ ? ആരൊക്കെയാണ് സ്ഥലത്തുള്ളത് ?… കരിഷ്മ..

കരിഷ്മ: ന്യൂസേഷ്.. ഞാനിപ്പോള്‍ കടല്‍ക്കരയിലാണ് നില്‍ക്കുന്നത,് തീരത്ത് വിശ്രമിക്കാനെത്തിയ സഞ്ചാരികളെ മാത്രമേ ഇവിടെ കാണാനുള്ളൂ, സത്യത്തില്‍ ഇത്ര ഭയങ്കരമായ സംഭവം നടന്ന ഒരു കടല്‍ക്കരയാണോ ഇതെന്നു സംശയം തോന്നിപ്പോകും വിധം ശാന്തമാണിവിടം.. പോലീസുകാരൊന്നും സ്ഥലത്തെത്തിയിട്ടില്ല.. ഇന്നു രാവിലെയാണ് അയ്യപ്പന്‍ എന്നയാളിന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടത്.. കടലിലിട്ട നെയ്യപ്പം മുങ്ങിയെടുത്ത മുക്കുവപ്പിള്ളേരുടെ കയ്യില്‍ നിന്ന് തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. ന്യൂസേഷ്..

അപ്പോള്‍ ന്യൂസേഷ്: അവിടെ കടല്‍ പ്രക്ഷുബ്ധമാണോ ? നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ടോ ? അതുപോലെ തന്നെ അയ്യപ്പന്റെ അമ്മ ആര്‍ക്കു വേണ്ടിയാണ് ഈ നെയ്യപ്പം ഉണ്ടാക്കിയത് ? നെയ്യപ്പം കാക്ക കൊത്തിയതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ ?

നെയ്യപ്പം കാക്ക കൊത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സിബിഐയെക്കൊണ്ടന്വേഷിപ്പിക്കണമെന്നും അയ്യപ്പന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ആര്‍ക്കു വേണ്ടിയാണ് നെയ്യപ്പം ഉണ്ടാക്കിയതെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്, കടല്‍ പൊതുവേ ശാന്തമാണ്, നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണാനില്ല.. ന്യൂസേഷ്..

ന്യൂസേഷ്: നന്ദി കരിഷ്മ..കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം.. അയ്യപ്പന്‍ എന്നയാളിന്റെ അമ്മ ഇന്നു ചുട്ട ഒരു നെയ്യപ്പം കാക്ക കൊത്തി കടലിടുകയായിരുന്നു.. കടലില്‍ നിന്നും അത് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തെങ്കിലും തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.. ഇപ്പോള്‍ അയ്യപ്പന്റെ അയല്‍വാസിയായ കുട്ടപ്പന്‍ നമ്മോടൊപ്പം ലൈനിലുണ്ട്.. ശ്രീ കുട്ടപ്പന്‍ കേള്‍ക്കുന്നുണ്ടോ ? (കുട്ടപ്പന്‍ ഏ, ആ എന്നൊക്കെ വയ്ക്കുന്നു) ശ്രീ കുട്ടപ്പന്‍.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, അതു പിന്നീട് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, അവരുടെ കയ്യില്‍ നിന്നു തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് സത്യത്തില്‍ സംഭവിച്ചത് ?

കുട്ടപ്പന്‍:- അതിപ്പോ, ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല… എനിക്കീ മാര്‍ബിളിന്റെ പണിയാണേ.. രാവിലെ പണിക്കു പോയിട്ട് വന്നപ്പോഴാണ് കാര്യങ്ങളറിഞ്ഞത്..കവലേല്‍ ആളുകള് പറഞ്ഞുകേട്ടതേ എനിക്കറിയത്തൊള്ളൂ.. അയ്യപ്പന്റെ അമ്മായി ഉണ്ടാക്കിയ ഉണ്ണിയപ്പം പ്രാവ് കൊത്തി കുളത്തിലിട്ടതാണ് പ്രശ്നമായതെന്നാണ് എനിക്കു തോന്നുന്നത്…

ന്യൂസേഷ്:- കുട്ടപ്പന്‍, ശ്രീ കുട്ടപ്പന്‍.. കാര്യങ്ങള്‍ പിന്നെയും കുഴഞ്ഞുമറിയുകയാണ്.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേര് അതു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു.. ഇത്രയുമാണ് ഇതുവരെയുള്ള വിവരങ്ങള്‍.. അതിനിടയില്‍ അയ്യപ്പന്റെ അമ്മായി, ഉണ്ണിയപ്പം, പ്രാവ് ? എന്തൊക്കെയാണ് അവിടെ നടക്കുന്നത് ? അയ്യപ്പന്‍ കുട്ടപ്പന്റെ അയല്‍വാസിയല്ലേ ? സംഭവത്തിനു ശേഷം അയ്യപ്പനെ കാണാന്‍ ശ്രമിച്ചോ ? എന്താണ് പ്രതികരണം ?

കുട്ടപ്പന്‍:- അയ്യപ്പന്‍ ഇവിടെ എവിടെയോ ആണെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഞാനിതുവരെ കണ്ടിട്ടില്ല..

ന്യൂസേഷ്:- കുട്ടപ്പനിലേക്കു ഞാന്‍ തിരിച്ചുവരാം.. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നു ബിജു ഒപ്പം ഡല്‍ഹി സ്റ്റുഡിയോയില്‍ നിന്ന് സുരേഷ് നമ്മോടൊപ്പം ചേരുന്നു.. ബിജു, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തില്‍ തലസ്ഥാനത്ത് എന്താണ് പ്രതികരണങ്ങള്‍ ?

ബിജു:- ന്യുസേഷ്, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുകയാണ്.. അയ്യപ്പന്റെ അമ്മയായതുകൊണ്ട് പ്രശ്നത്തില്‍ ശബരിമല ദേവസ്വം ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേ സമയം, മുക്കുവ-തട്ടാന്‍ സമുദായക്കാരെ പ്രശ്നത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അയ്യപ്പന്റെ അമ്മ നെയ്യപ്പം കടലിലേക്കു സ്വയം വലിച്ചെറിഞ്ഞതാവാനേ വഴിയുള്ളൂ എന്നുമൊക്കെ വിവിധ വാദങ്ങളുയരുന്നുണ്ട്.. അതുപോലെ തന്നെ ഇങ്ങനൊരു അയ്യപ്പനെയോ അമ്മയെയോ ആരും കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ സംഭവം പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്നുമുള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്… സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താലാചരിക്കാന്‍ ഓള്‍ കേരള നെയപ്പം ആന്‍ഡ് ഉണ്ണിയപ്പം മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്…ന്യൂസേഷ്..

ന്യുസേഷ്:- നന്ദി ബിജു, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തിയതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളുടെ തല്‍സമയവിവരങ്ങളാണ് നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്… നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു എന്നതായിരുന്നു ആദ്യത്തെ സംഭവം.. തുടര്‍ന്ന് മുക്കുവപ്പിള്ളേര് അത് മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര് തട്ടിയെടുത്തതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.. അതേ സമയം, അയ്യപ്പനെയും അമ്മയെയും നമുക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു പ്രശ്നമാണ്.. എന്തായാലും സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി ഡല്‍ഹിയില്‍ നിന്നു സുരേഷ് നമ്മോടൊപ്പം ചേരുന്നു.. സുരേഷ് എന്താണ് വിവരങ്ങള്‍ ?

സുരേഷ്:- ന്യൂസേഷ്, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കത്തിപ്പടരുമ്പോള്‍ ഡല്‍ഹിയില്‍ നമ്മോടൊപ്പമുള്ളത് ഇവിടെ 25 വര്‍ഷമായി നെയ്യപ്പം ഉണ്ടാക്കി വില്‍ക്കുന്ന കൊല്ലം സ്വദേശിയായ അയ്യപ്പന്‍ എന്നയാളാണ്.. തന്റെ അമ്മയില്‍ നിന്നാണ് നെയ്യപ്പം ഉണ്ടാക്കാന്‍ പഠിച്ചതെന്നാണ് ഈ അയ്യപ്പനും പറയുന്നത്.. നമുക്ക് അയ്യപ്പനോടു തന്നെ ചോദിക്കാം.. അയ്യപ്പന്‍, എന്താണ് നെയ്യപ്പം നിര്‍മാണത്തിലേക്കു തിരിയാന്‍ കാരണം ?

അയ്യപ്പന്‍:- അതു പിന്നെ നെയ്യപ്പം എന്നു പറയുമ്പോള്‍ തന്നെ നമുക്കറിയാം, നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണമാണുള്ളത്.. ഒന്ന്, പിന്നെ, ഉണ്ണിയപ്പം തിന്നേണ്ട.. രണ്ട്, നെയ്യപ്പം തിന്നാത്തതിന്റെ സങ്കടവും അങ്ങു മാറും. ഈ കാരണങ്ങള്‍ തന്നെയാണ് നെയ്യപ്പം നിര്‍മാണത്തിലേക്ക് ഇറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്..

സുരേഷ്:- അയ്യപ്പന്റെ അമ്മയും നെയ്യപ്പമുണ്ടാക്കാറുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ.. എപ്പോഴെങ്കിലും ഇങ്ങനെ നെയ്യപ്പം കാക്ക കൊത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ ?

അയ്യപ്പന്‍:- ഒരിക്കലുമില്ല, കാക്ക മാത്രമല്ല, കുയില്‍, മയില്‍, ഒട്ടകം, നീര്‍നായ തുടങ്ങി ഒരുതരത്തിലുള്ള പക്ഷികളും നെയ്യപ്പം കൊത്തിക്കൊണ്ടുപോയതായി കേട്ടിട്ടില്ല, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സത്യത്തില്‍ അവിശ്വസനീയമാണ്..

ന്യുസേഷ്:- നന്ദി സുരേഷ്, ഒപ്പം അയ്യപ്പന്‍… അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു കാക്ക അതു കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, പക്ഷെ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, കൊച്ചി സ്റ്റുഡിയോയില്‍ നമ്മോടൊപ്പം ചേരുന്നു, പ്രമുഖ കടല്‍ ശാസ്ത്രജ്ഞനായ ഡോ.എ.സി.പി.അയ്യര്‍… നമസ്കാരം, നെയ്യപ്പം കടലില്‍ വീണാല്‍ അതിന്റെ പ്രത്യാഖാതങ്ങള്‍ എന്തൊക്കെയാണ് ?

അയ്യര്‍:- ലുക്, ദിസ് ഈസ് എ കേസ് ഓഫ് ക്രോ പിക്കിങ് ദി നെയ്യപ്പം ആന്‍ഡ് പുട്ടിങ് ഇറ്റ് ഇന്‍ ദി സി.. കടലില്‍ അനേകം ജീവികളുണ്ട്, പട്ടി, പന്നി, ആന, കാള അങ്ങനെയുള്ള ജീവികള്‍ സത്യത്തില്‍ മനുഷ്യര്‍ കഴിക്കുന്ന തരത്തിലുള്ള ഭക്ഷണം ആഗ്രഹിക്കുന്നുണ്ട്… എന്നാല്‍ ഇവരുടെ ആശയവിനിമയം മനുഷ്യരുടേതുപോലെയല്ലാത്തതിനാല്‍ മൈക്രോവേവ് തരംഗങ്ങളായി ഇവ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.. 12 ഡസിബെല്ലിനും 23 ഡെസിബെല്ലിനും ഇടയിലുള്ള ഈ ശബ്ദം കൃത്യമായി കേള്‍ക്കാനാവുന്നത് കാക്കകള്‍ക്കാണ്.. അതുകൊണ്ടാണ് ഈ പര്‍ട്ടിക്കുലര്‍ കേസിലും അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലില്‍ കൊണ്ടുപോയിട്ടത്.. ഇനി, കടലില്‍ വീണ നെയ്യപ്പത്തിന് എന്തു സംഭവിക്കും എന്നു ചോദിച്ചാല്‍ ആക്ച്വലി, ഈ നെയ്യപ്പം എന്നു പറയുന്നത് ഈസ് എ മിക്സ് ഓഫ് കാര്‍ബോഹൈഡ്രേറ്റ്സ്, മിനറല്‍സ് ആന്‍ഡ് ആന്‍ എമൌണ്ട് ഓഫ് ഗീ.. കടല്‍ വെള്ളത്തില്‍ വീഴുന്ന നെയ്യപ്പം ഉടനെ തന്നെ ഡീഹൈഡ്രേഷനു വിധേയമായി പാര്‍ട്ടിക്കിള്‍സ് ആയി ആറ്റം ലെവലില്‍ മള്‍ട്ടിപ്ളൈ ചെയ്ത് ഡിസപ്പിയര്‍ ആവുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് സയന്റിഫിക്കായ ഒരു കാഴ്ചപ്പാടില്‍ കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു എന്നു പറയുന്നത് ബേസ്ലെസ് ആണ്.. ദാറ്റ് വി കാന്‍നോട്ട് ബി പ്രൂവ്ഡ്.

ന്യൂസേഷ്: നന്ദി ഡോ. അയ്യര്‍.. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഇങ്ങനെയാണ് (അപ്പോള്‍ ഗ്രാഫിക്സ് തെളിയുന്നു, അതനുസരിച്ച് ന്യൂസേഷിന്റെ വിശദീകരണം) രാവിലെ- 9.00: അയ്യപ്പന്റെ അമ്മ തന്റെ വീട്ടില്‍ നെയ്യപ്പം ചുടുന്നു, 9.05: മരക്കൊമ്പിലിരിക്കുന്ന കാക്ക നെയ്യപ്പം ലക്ഷ്യമാക്കി പറക്കുന്നു (അതിന്റെ ആനിമേഷന്‍), 9.06: കാക്ക നെയ്യപ്പം കൊത്തി പറക്കുന്നു (അതും ആനിമേഷന്‍), 9.07: കടലിനു മുകളിലെത്തുന്ന കാക്ക നെയ്യപ്പം താഴേക്കിടുന്നു (അവിടം വരെ ആനിമേഷന്‍), തുടര്‍ന്നു നടന്ന സംഭവങ്ങളുടെ കാര്യത്തില്‍ അവ്യക്തതയും വിവാദങ്ങളും തുടരുകയാണ്. ആര്‍ക്കു വേണ്ടിയാണ് അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടത്, എത്ര നെയ്യപ്പം ചുട്ടു, നെയ്യപ്പം കൊത്തി എന്നു പറയുന്ന കാക്കയും അയ്യപ്പന്റെ അമ്മയും തമ്മിലെന്താണ് ബന്ധം തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വലിയൊരു നിര തന്നെ നമുക്കു മുന്നിലുണ്ട്…ഈ സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നമ്മുടെ വിദഗ്ദ്ധപാനല്‍‍ തയ്യാറായിക്കഴിഞ്ഞു, ചെറിയൊരു ഇടവേളയ്ക്കു ശേഷം നമുക്കു പെട്ടെന്നു തിരിച്ചുവരാം, അതുവരെ ഈ സംഭവത്തെപ്പറ്റി നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.. എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റ്… അയ്യപ്പാസ് സ്പേസ് അമ്മാസ് സ്പേസ് നെയ്യപ്പാസ് സ്പേസ് യേസ് അല്ലെങ്കില്‍ നോ..!

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.



ബൂലോകരേ,
ഞാന്‍ പാപിയാണ്. ഞാന്‍ വളരെയേറെ പാപങ്ങള്‍ ചെയ്തുപോയി. ആകയാല്‍ പരിശുദ്ധരായ ബ്ലോഗര്‍മാരോടും എല്ലാ വിശുദ്ധരായ വായനക്കാരോടും സര്‍വ്വോപരി ഗൂഗിളിനോടും, ബ്ലോഗര്‍ കമ്പനിയോടും ഞാനെന്റെ പാപങ്ങള്‍ ഏറ്റുപറയുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ. പാപത്തിന്റെ പോസ്റ്റുകള്‍ രചിച്ചൊരെന്‍ കൈയ്യാല്‍ ഇനി കീബോര്‍ഡു ഞാന്‍ തൊടുകയില്ലാ. ദുഃഖത്തിന്‍ നിഴലായി മാറിയ ഞാന്‍ ഇനിമുതല്‍ ആരെയും കളിയാക്കില്ല. എന്റെ കണ്ണുതുറപ്പിച്ച ബ്ലോഗര്‍മാര്‍ക്ക് നന്ദി. ഞാന്‍ പാപിയാണ്. ഞാന്‍ കാരണം പലരുടേയും മനസ്സു വിഷമിച്ചു എന്ന് മനസ്സിലാക്കാന്‍ വൈകി. എങ്കിലും സത്യം പറഞ്ഞാല്‍ വര്‍മ്മമാരാണ് എന്നെ പിഴപ്പിച്ചതും വഴിതെറ്റിച്ചതും ഈ പരുവത്തിലാക്കിയതും. . മനസാ വാചാ കര്‍മ്മണാ ഞാനാരെക്കുറിച്ചും മോശമായി ഒരു വാക്കുപോലും എഴുതിയിട്ടില്ല. വളരെഗൌരവമായി എഴുതിയ പോസ്റ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന കമന്റുകള്‍ ഇട്ടും കോമഡി പറഞ്ഞും വായനക്കാരെ വഴിതെറ്റിച്ചത് അവരാണ്. അതൊക്കെ മനസ്സിലാക്കാന്‍ പ്രബുദ്ധരായ ബൂലോകര്‍ക്കറിയാം എന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊട്ടിക്കരഞ്ഞുകൊണ്ടു ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം. പതിവായ് പലരുമനേകം പാപ ഫലങ്ങള്‍ കൊയ്തെറിയുമ്പോള്‍ അറിയാതടിയന്‍ ഏതോ പിഴകള്‍ ചെയ്തുപൊയ് ക്ഷമയേകണേ.. ജീവിതം തന്നെ മടുത്തു. ആത്മഹത്യ ചെയ്യാന്‍ പലതവണ ആലോചിച്ചതാണ്. എന്നും റീഡര്‍ തുറന്നില്ലെങ്കില്‍ കൈവിറക്കുന്ന വിധം ബ്ലോഗിങ് രക്തത്തിലലിഞ്ഞു ചേര്‍ന്നെങ്കിലും ബ്ലോഗിങ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഞാന്‍. അടുത്ത സോങ് ക്വിസ് ഉടനെ വരുമെന്നും അറിയാം. എന്നാലും എല്ലാം നിര്‍ത്തിപ്പോവുകയാണ്. ഇടമനസിനെ താമരയാക്കിയ ബൂലോകരേ മാപ്പു തരൂ... എനിക്കു നിങ്ങള്‍

സൂര്യകാന്തി

Monday 14 December 2009

അങ്ങനെ ഒരു അവധിക്കാലത്ത്

കുട്ടിക്കാലത്തെ ഡിസംബര്‍ ഓര്‍മ്മകള്‍ ആരംഭിയ്ക്കുന്നത് ഞങ്ങള്‍ കൊരട്ടിയില്‍ താമസിച്ചിരുന്ന 3 വര്‍ഷത്തെ താമസത്തോടെയാണ്. അവിടെ ക്വാര്‍‌ട്ടേഴ്സില്‍ അയല്‍‌ക്കാരില്‍ നല്ലൊരു ശതമാനം ക്രിസ്ത്യാനികളായതിനാല്‍ ക്രിസ്തുമസ്സിനും ന്യൂ ഇയറിനും ആഘോഷങ്ങള്‍ ഗംഭീരമാകാറുണ്ട്. ഞാന്‍ എന്റെ സ്കൂള്‍ വിദ്യാഭ്യാസം ആരംഭിയ്ക്കുന്നതും അവിടെ വച്ചു തന്നെയാണ്. എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ നഴ്സറി മുതല്‍ 3 വരെയുള്ള കാലഘട്ടം കൊരട്ടി മഠം സ്കൂളിലാണ് പഠിച്ചിരുന്നത് (കൊരട്ടിപ്പള്ളിയ്ക്കടുത്തുള്ള LFLPS). അവിടെയും ക്രിസ്തുമസ്സ് നാളുകള്‍‌ അടുക്കുമ്പോഴേ (അതായത് ഡിസംബര്‍ ആദ്യവാരം തൊട്ടു തന്നെ)പ്രാര്‍ത്ഥനകളും ഒരുക്കങ്ങളുമെല്ലാം തുടങ്ങിയിരിയ്ക്കും.

ഞങ്ങള്‍‌ കൊരട്ടിയിലെ പ്രസ്സ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറ്റുമ്പോള്‍ ചേട്ടന്‍ മൂന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്നതേയുള്ളൂ. എന്നെ സ്കൂളില്‍ ചേര്‍ത്തിട്ടേയില്ല. അവിടെ താമസം തുടങ്ങിയതില്‍ പിന്നെയാണ് എന്നെ നഴ്സറിയില്‍ ചേര്‍ക്കുന്നത്. ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഞങ്ങളെ കൂടാതെ വേറെയും കുറേ കുട്ടികള്‍ അതേ സ്കൂളില്‍ പഠിച്ചിരുന്നു. ഞങ്ങളുടെ ഒപ്പവും ഞങ്ങളേക്കാള്‍ മുതിര്‍ന്നതുമായി ഒട്ടേറെ പേര്‍. അവരില്‍ സമപ്രായക്കാരായ ഭൂരിഭാഗം പേരോടും ഞാനും ചേട്ടനും വളരെ പെട്ടെന്ന് കൂട്ടായി. അതു കൊണ്ട് കളിക്കൂട്ടുകാര്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. അവിടെ ചെന്ന ശേഷം ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയ സുഹൃത്തുക്കളായിരുന്നു ലിജുവും അജിച്ചേട്ടനും. ഞങ്ങള്‍ താമസിച്ചിരുന്ന അതേ ബില്‍‌ഡിങില്‍ ഞങ്ങള്‍ക്ക് അഭിമുഖമായി കാണുന്നബ്ലോക്കില്‍ തന്നെയായിരുന്നു ലിജുവും അനിയത്തി ലിയയും അവരുടെ പപ്പയും മമ്മിയും താമസിച്ചിരുന്നത്. അതേ സമയം അച്ഛന്റെ സുഹൃത്തിന്റെ മകനായ അജി ചേട്ടന്‍ താമസിച്ചിരുന്നത് കുറച്ചങ്ങ് മാറി മൂന്നു നാലു ബ്ലോക്കുകള്‍ക്ക് അപ്പുറമായിരുന്നു.

പക്ഷേ, അടുത്തടുത്ത് താമസിച്ചിട്ടും രണ്ടു പേര്‍ മാത്രം ഞങ്ങളുമായി തീരെ അടുക്കാതെ നിന്നു. ലിജുവിന്റെ തൊട്ടടുത്ത ബ്ലോക്കില്‍ തന്നെ ഉണ്ടായിരുന്ന ജോസഫും ജോസും. ഇവര്‍ രണ്ടു പേരും അവിടുത്തെ കുട്ടിപ്പട്ടാളങ്ങള്‍‌ക്കിടയിലെ റൌഡികളായിരുന്നു എന്ന് പറയാം. ആരുടേയും കൂട്ടത്തില്‍ കൂടാറില്ല. ആരോടും അത്ര അടുപ്പവുമില്ല. അതു മാത്രമല്ല, മറ്റുള്ള കുട്ടികളെ ഉപദ്രവിയ്ക്കാന്‍ ഒരവസരം കിട്ടിയാല്‍ ഇരുവരും അത് വെറുതേ കളയാറുമില്ല. (ഉപദ്രവം എന്നു വച്ചാല്‍ മറ്റു കുട്ടികളുടെ കയ്യിലുള്ള കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കുക അതല്ലെങ്കില്‍ അത് നശിപ്പിയ്ക്കുക അങ്ങനെ മുതിര്‍ന്നവരുടെ കണ്ണില്‍ ചെറുതും എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുതും)

ഈ കാരണം കൊണ്ട് തന്നെ ഇവരെ പറ്റി ആരെങ്കിലും മാതാപിതാക്കളോട് പരാതി പറഞ്ഞാലും എല്ലാവരുടേയും മനോഭാവം “ഓ... അതൊന്നും അത്ര കാര്യമാക്കാനില്ല, പിള്ളേരല്ലേ... അങ്ങനെ ചില കുറുമ്പുകളൊക്കെ കാണും” എന്നാവും. ഇനി അതിനപ്പുറം പോയാലും ആരും ഇവരുടെ അപ്പനോടോ അമ്മയോടോ പരാതി പറയാനും മിനക്കെടാറില്ല. അതിനു കാരണമെന്താണെന്ന് കുറേ കഴിഞ്ഞാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഒരു പ്രത്യേക തരക്കാരനായിരുന്നു അവരുടെ അപ്പന്‍. മിക്കവാറും ദിവസങ്ങളില്‍ കുടിച്ച് ഫിറ്റായിട്ടായിരിയ്ക്കും അയാള്‍ വീട്ടിലേയ്ക്ക് വരുന്നത് തന്നെ. മക്കളെ കുറിച്ച് ആരെങ്കിലും അയാളോട് പരാതി പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ അത് ഗൌനിയ്ക്കുകയേയില്ല. അതല്ല, ചിലപ്പോള്‍ ആ ഒരൊറ്റ കാരണം മതി അന്ന് രാത്രി മക്കളെ കയ്യില്‍ കിട്ടുന്നതെന്തും എടുത്ത് തല്ലി തവിടുപൊടിയാക്കാന്‍. അയാളുടെ മുരടന്‍ സ്വഭാവം കാരണം അയല്‍ക്കാരൊന്നും തന്നെ പൊതുവേ ആ വീട്ടുകാരില്‍ നിന്നും ഒരകല്‍ച്ച കാത്തു സൂക്ഷിച്ചിരുന്നു.

ഇയാളുടെ സ്വഭാവം കൊണ്ടു കൂടിയാകാം ജോസഫും ജോസും കുറച്ചെങ്കിലും ക്രിമിനല്‍ സ്വഭാവത്തോടെ വളര്‍ന്നത് എന്നു തോന്നുന്നു. മറ്റുള്ള കുട്ടികളുടെ കൂടെ കൂടാതെയും അവരുടെ കളികളില്‍ പങ്കെടുക്കാതെയും ഇവര്‍ രണ്ടു പേരും ഒറ്റയാന്‍ മാരെ പോലെ വിലസുന്ന ആ കാലത്താണ് ഞങ്ങളും അവിടെ ചെന്നു ചേരുന്നത്. പരിചയപ്പെട്ട് കൂട്ടുകാരായ ശേഷം ലിജു അയല്‍ക്കാരായ ജോസഫിനെയും ജോസിനേയും പറ്റി മുന്നറിയിപ്പു തന്നിരുന്നെങ്കിലും അവര്‍ ഞങ്ങളേയും ശല്യപ്പെടുത്തി തുടങ്ങും വരെ ഞങ്ങള്‍ അവരെ അത്ര ഗൌനിച്ചിരുന്നില്ല എന്നതാണ് സത്യം.

അന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ ഹീറോ പരിവേഷമുള്ള ചിലരുണ്ടായിരുന്നു. സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവരാണ് അവര്‍. അവരിങ്ങനെ ഒരു കോലു കൊണ്ട് ടയറും ഉരുട്ടി ഹോണിന്റെ ശബ്ദവുമുണ്ടാക്കി ഓടി വരുമ്പോള്‍ ആരാധന കലര്‍ന്ന നോട്ടത്തോടെ വഴി മാറിക്കൊടുത്തിരുന്നു പെണ്‍കുട്ടികള്‍ അടക്കമുള്ള എല്ലാ കുട്ടികളും. അവിടെ ക്വാര്‍ട്ടേഴ്സിലെ പത്തു മുപ്പത് കുട്ടികള്‍ക്കിടയില്‍ സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ സ്വന്തമായി ടയര്‍ കയ്യിലുള്ളവര്‍ക്ക് ഒരു രാജകീയ പരിഗണനയും കിട്ടിയിരുന്നു. കാരണം അവരെ സോപ്പിട്ട് നടന്നാല്‍ അവര്‍ക്ക് തോന്നുമ്പോള്‍ അല്പനേരം ടയര്‍ ഉരുട്ടി നടക്കാന്‍ നമ്മളേയും അനുവദിച്ചാലോ. (കുട്ടിക്കാലത്ത് സൈക്കിള്‍ ടയറുരുട്ടി കളിക്കാത്തവര്‍ വിരളമായിരിയ്ക്കുമല്ലോ)

അന്ന് ജോസഫിനും ജോസിനും ഓരോ സൈക്കിള്‍ ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്നു. ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്ന മറ്റു കുട്ടികളെ ആരാധനയോടെ, ബഹുമാനത്തോടെ കണ്ടിരുന്ന എല്ലാവരും ഇവരെ മാത്രം ഭയത്തോടെയാണ് നോക്കിയിരുന്നത്. കാരണം ആരെന്ത് കളിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുമ്പോഴായാലും ശരി, ഇവര്‍ ആ വഴി വരുന്നുണ്ടെങ്കില്‍ ആ കളി അലങ്കോലമാക്കിയിട്ടേ പോകുമായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ സ്ഥിരമായി കളിച്ചിരുന്ന ‘കഞ്ഞിയും കറിയും വച്ച് കളിയ്ക്കല്‍, കളി വീട് ഉണ്ടാക്കല്‍’ അങ്ങനെ എന്ത് തന്നെ ആണെങ്കിലും അതെല്ലാം നശിപ്പിച്ച് അവര്‍ക്കിടയിലൂടെയായിരിയ്ക്കും ഇവര്‍ ടയര്‍ ഉരുട്ടുക.

പതുക്കെ പതുക്കെ ഇവര്‍ ഇരുവരും അവരുടെ പ്രവര്‍ത്തന മേഖല ഞങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഞാനും ചേട്ടനും ലിജുവും അജി ചേട്ടനും മറ്റും കളിയ്ക്കുമ്പോള്‍ അതിനിടയില്‍ അലമ്പുണ്ടാക്കുക, ഞങ്ങളുടെ കളിപ്പാട്ടങ്ങള്‍ നശിപ്പിയ്ക്കുക അങ്ങനെയങ്ങനെ. അവിടെ റോഡരുകില്‍ പല വിധം പണിയാവശ്യങ്ങള്‍ക്കായി എല്ലാക്കാലത്തും ഇഷ്ടം പോലെ മണല്‍ കൂട്ടിയിടുക പതിവായിരുന്നു. ആ മണലില്‍ വിവിധ രൂപങ്ങളിലുള്ള മണല്‍ക്കൊട്ടാരങ്ങള്‍ പണിയുന്നത് എന്റേയും ചേട്ടന്റേയും ലിജുവിന്റേയുമെല്ലാം വിനോദമായിരുന്നു. പക്ഷേ, ഞങ്ങള്‍ എന്ത് ചെയ്യുന്നത് കണ്ടാലും അതിനിടയിലൂടെ ടയര്‍ ഉരുട്ടുകയോ ആ മണല്‍‌ രൂപങ്ങള്‍ ചവിട്ടി നശിപ്പിയ്ക്കുകയോ ചെയ്യുന്നതും ജോസഫും ജോസും പതിവാക്കി. എങ്കിലും അവരുടെ സ്വഭാവം എങ്ങനെയെന്ന് പറഞ്ഞു കേട്ടറിവുണ്ടായിരുന്നതിനാല്‍ ഞങ്ങളും അതൊക്കെ സഹിച്ച് മിണ്ടാതെ നടന്നു.

അങ്ങനെ മൂന്നുനാലു മാസം കടന്നു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ് കാലം വന്നു. ഡിസംബര്‍ മാസമാദ്യം മുതല്‍ക്കേ പ്രസ്സ് ക്വാര്‍ട്ടേഴ്സില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കു വേണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. കൂട്ടത്തിലെ മുതിര്‍ന്ന ചേട്ടന്മാരാണ് എല്ലാത്തിനും തുടക്കമിടുക. അവര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും സഹായങ്ങളുമായി ഞങ്ങള്‍ കുട്ടികളും ഉണ്ടാകും. അവിടെ ഡിസ്പന്‍സറിയ്ക്കു സമീപമുള്ള ഗ്രൌണ്ടും പരിസരങ്ങളും പുല്ലു ചെത്തി വൃത്തിയാക്കുന്നതില്‍‌ നിന്നു തുടങ്ങുന്നു, ആഘോഷങ്ങളുടെ നീണ്ട നിര. ക്രിസ്തുമസ്സ് ട്രീ ഒരുക്കലും തോരണങ്ങള്‍ ചാര്‍‌ത്തി അവിടം മുഴുവന്‍ അലങ്കരിയ്ക്കലുമെല്ലാം ഡിസംബര്‍ മാസം പകുതിയാകുമ്പോഴേ പൂര്‍‌ത്തിയായിരിയ്ക്കും. അതു പോലെ മുളയും വര്‍‌ണ്ണകടലാസുകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പടുകൂറ്റന്‍ നക്ഷത്രവും സാന്താക്ലോസ്സും. രാത്രി സമയം മുഴുവന്‍ ആ ഗ്രൌണ്ട് മുഴുവനും പ്രകാശപൂരിതമായിരിയ്ക്കും. നാലഞ്ചു സെറ്റ് കരോള്‍ ടീമുകളെങ്കിലും ഉണ്ടാകും. എല്ലാവരും അവരവരുടെ കരോള്‍ പരമാവധി അടിപൊളിയാക്കാന്‍ ശ്രമിയ്ക്കുന്നതിനാല്‍ ആരോഗ്യപരമായ ഒരു മത്സരവും അവിടെ നില നിന്നിരുന്നു.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ് വെക്കേഷനും വന്നെത്തി. ഞങ്ങള്‍ക്ക് ആ വര്‍ഷം ക്രിസ്തുമസ് അവിടെ തന്നെ ആയിരുന്നു. അതു കൊണ്ട് വെക്കേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഒന്നു രണ്ടു ദിവസം കൊണ്ട് ബന്ധു വീടുകളില്‍ ചിലയിടത്തെല്ലാം പോയി വന്നു. അവധി ദിവസം ആയതിനാല്‍ അങ്ങനെ പോയ കൂട്ടത്തില്‍ അച്ഛന്‍, നിതേഷ് ചേട്ടനെയും(അമ്മായിയുടെ മകനാണ്) കൂടെ കൂട്ടിക്കൊണ്ടു വന്നു. മൂന്നു നാലു ദിവസം ഞങ്ങളുടെ ഒപ്പം താമസിയ്ക്കാനും കളിയ്ക്കാനും ഒരാള്‍ കൂടിയായല്ലോ എന്ന സന്തോഷം ഞങ്ങള്‍ക്കും.

അന്ന് നിതേഷ് ചേട്ടന്‍ ഏഴിലോ മറ്റോ പഠിയ്ക്കുകയാണ്. സ്കൂള്‍ അവധിയായതിനാലും നിതേഷ് ചേട്ടന്‍ കൂടെയുള്ളതിനാലും കളിച്ചു നടക്കാനും വീട്ടില്‍ നിന്നും അനുവാദം കിട്ടിയിരുന്നു. ആ ധൈര്യത്തില്‍ ഞങ്ങള്‍ നിതേഷ് ചേട്ടനെയും കൂട്ടി ഗ്രൌണ്ടിലും പരിസരങ്ങളിലുമെല്ലാം കറങ്ങി. അതിനിടയിലാണ് നിതേഷ് ചേട്ടനെ ഞങ്ങളുടെ കൂടെ കണ്ടിട്ട് ജോസഫും ജോസും ഞങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ട് എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ ഇക്കാര്യം നിതേഷ് ചേട്ടനെ അറിയിച്ചു. ഇവന്മാരെ പറ്റിയുള്ള വീരസാഹസിക കഥകളെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു കൊടുക്കുകയും ചെയ്തു. എങ്കിലും നിതേഷ് ചേട്ടന്‍ അതത്ര കാര്യമായി എടുത്തതായി തോന്നിയില്ല.

അവിടെ കുറച്ച് മാറി കാറ്റാടി മരങ്ങളും മറ്റും നിറയേ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കാടുപിടിച്ചു കിടക്കുന്ന സ്ഥലമുണ്ട്. എപ്പോഴും നല്ല കുളിര്‍മ്മ പകരുന്ന കാറ്റായിരിയ്ക്കും അവിടെ. പകല്‍ സമയങ്ങളിലെല്ലാം കൂട്ടു കൂടി സംസാരിച്ചിരിയ്ക്കാന്‍ ഞങ്ങള്‍ എപ്പോഴും തിരഞ്ഞെടുത്തിരുന്ന സ്ഥലമായിരുന്നു അത്. കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ നിതേഷ് ചേട്ടനേയും കൂട്ടി അവിടെ പോയി ഇരുന്നു. അവിടെയിരുന്ന് ഞങ്ങള്‍ സിനിമാക്കഥയോ മറ്റോ പറഞ്ഞു തുടങ്ങി. പണ്ടെല്ലാം ഞങ്ങള്‍ക്കിടയില്‍ സിനിമാക്കാര്യങ്ങളില്‍ അവസാ‍ന വാക്ക് നിതേഷ് ചേട്ടന്റേതായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ ലഭിച്ചിരുന്നത് നിതേഷ് ചേട്ടനില്‍ നിന്നായിരുന്നു.

അങ്ങനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ കുറച്ചങ്ങ് മാറി ജോസഫും ജോസും കൂടി അവരുടെ സൈക്കിള്‍ ടയറും ഉരുട്ടി വന്ന് നിന്നു. എന്നിട്ട് നിതേഷ് ചേട്ടനോട് ആരാണെന്നും എവിടെ നിന്നാണ് എന്നും മറ്റും കുറച്ച് അധികാരത്തോടെ ചോദിയ്ക്കാനാരംഭിച്ചു. ഇവരുടെ സ്വഭാവമറിയാവുന്നതിനാല്‍ ഞാനും ചേട്ടനും മിണ്ടാതെ നിന്നതേയുള്ളൂ. എന്നാല്‍ നിതേഷ് ചേട്ടന്‍ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൂളായി മറുപടി പറഞ്ഞു. കുറച്ചു നേരത്തെ സംസാരത്തിനിടയില്‍ നിന്നു തന്നെ നിതേഷ് ചേട്ടന്‍ അത്ര ചില്ലറക്കാരനല്ല എന്ന് അവര്‍ക്കും മനസ്സിലായി.

ഇങ്ങൊട്ട് കയറി മുട്ടിയാല്‍ പണിയാകുമോ എന്ന ഒരു ആശയക്കുഴപ്പത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിതേഷ് ചേട്ടന്‍ ഇരുവരേയും അടുത്തേയ്ക്ക് വിളിച്ചു. ആ നാട്ടിലെ എല്ലാ കുട്ടികളും പേടിയോടെ മാത്രം ഇടപെടുന്ന തങ്ങളോട് അന്യനാട്ടുകാരനായ ഒരുവന്‍ വന്ന് ഇത്ര ധൈര്യത്തോടെ സംസാരിയ്ക്കുന്നതിന്റെ ഒരു അസ്വസ്ഥത ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കാഴ്ചയിലും പെരുമാറ്റത്തിലും ശരീരവലുപ്പത്തിലും നിതേഷ് ചേട്ടന്‍ അത്ര മോശമല്ലാത്തതു കൊണ്ടു കൂടിയാകാം ചെറിയൊരു സന്ദേഹത്തോടെയാണെങ്കിലും രണ്ടാളും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.

നിതേഷ് ചേട്ടന്‍ രണ്ടാളോടും ലോഹ്യം പറഞ്ഞു കൊണ്ടെന്ന ഭാവത്തില്‍ നിന്നു. ഇതിനിടെ തന്റെ സ്വന്തം നാട്ടില്‍ കുറച്ച് പിള്ളേരെ എല്ലാം കൈകാര്യം ചെയ്ത ചില കഥകളെല്ലാം ഞങ്ങളോടെന്ന ഭാവേന അവര്‍ കേള്‍ക്കാനായി തട്ടി വിടുകയും ചെയ്തു. ഇതെല്ലാം കേട്ട് ജോസഫും ജോസും ശരിയ്ക്കും വിരണ്ടു. അത് മനസ്സിലാക്കിയ നിതേഷ് ചേട്ടന്‍ അപ്പോഴാണ് അവരുടെ കയ്യിലെ സൈക്കിള്‍ ടയറുകള്‍ ശ്രദ്ധിച്ചത്. രണ്ടു പേരുടേയും കയ്യില്‍ നിന്ന് സംസാരത്തിനിടയില്‍ ടയറുകള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി നിതേഷ് ചേട്ടന്‍ അവരോട് ചോദിച്ചു.

“നിങ്ങള്‍ക്ക് ഈ ടയറുപയോഗിച്ച് “8” എന്നെഴുതാന്‍ അറിയാമോ?”

രണ്ടാളും ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

“ശരി ഞാന്‍ കാണിച്ചു തരാം” എന്നും പറഞ്ഞ് നിതേഷ് ചേട്ടന്‍ അവിടെ അടുത്തു കണ്ട വാഴയില്‍ നിന്നും സാമാന്യം ബലമുള്ള രണ്ട് വള്ളി വലിച്ചെടുത്തു. എന്നിട്ട് ഓരോ ടയറുകളായി കയ്യിലെടുത്ത് മടക്കി, വാഴവള്ളി കൊണ്ട് നടുക്ക് കെട്ടി വച്ചു. അപ്പോള്‍ “O” ഷെയ്പ്പിലിരുന്ന ടയറുകള്‍ ഓരോന്നും "8" ഷെയ്പ്പില്‍ ആയി. അതിനു ശേഷം ആശാന്‍ രണ്ടു ടയറുകളും കയ്യിലെടുത്ത് ദൂരെ കാട്ടിലേയ്ക്ക് ഒരേറ് വച്ചു കൊടുത്തു. എന്നിട്ട് മിഴിച്ച് നില്‍ക്കുകയായിരുന്ന അവരോട് ഒന്നും മിണ്ടാതെ ഞങ്ങളെ രണ്ടാളെയും വിളിച്ച് വീട്ടിലേയ്ക്ക് നടന്നു.

കാടു പിടിച്ച് കിടക്കുന്ന ആ സ്ഥലത്തേയ്ക്ക് ആരും ഇറങ്ങുന്ന പതിവില്ലാത്തതിനാല്‍ അവര്‍ക്ക് ആ ടയറുകള്‍ തിരിച്ച് എടുക്കാന്‍ സാധിച്ചില്ല. ആരെങ്കിലും അറിഞ്ഞാല്‍ കുറച്ചിലാകുമോ എന്ന് ഭയന്നോ എന്തോ അവര്‍ ആ സംഭവം ആരോടും പറഞ്ഞതുമില്ല. മാത്രമല്ല പിന്നീട് നിതേഷ് ചേട്ടന്‍ അവിടെ തങ്ങിയ മൂന്നാലു ദിവസത്തേയ്ക്ക് രണ്ടാളും അവരുടെ വീട് വിട്ട് പുറത്തിറങ്ങിയതു പോലുമില്ല.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ്സ് എല്ലാം ആഘോഷിച്ച് മൂന്നാലു ദിവസത്തിനു ശേഷം നിതേഷ് ചേട്ടന്‍ തിരിച്ചു പോയി. എങ്കിലും അതിനു ശേഷവും ആ ഒരു ഭയം കുറേ നാളേയ്ക്ക് അവരില്‍ ഉണ്ടായിരുന്നിരിയ്ക്കണം. ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോള്‍ ചെറിയൊരു പേടിയോടെ അവര്‍ ഞങ്ങളോട് രഹസ്യമായി തിരക്കുമായിരുന്നു... “ആ ചേട്ടന്‍ ഇനിയും വരുമൊ” എന്ന്. ‘കുറച്ച് നാള്‍ കഴിഞ്ഞ് ഇനിയും വരും’ എന്ന് പറഞ്ഞ് ഞങ്ങളും അവരെ പേടിപ്പിയ്ക്കുകയും ചെയ്യുമായിരുന്നു.

എന്തായാലും അതോടെ രണ്ടു പേരുടേയും സ്വഭാവത്തിലും കാര്യമായ മാറ്റം വന്നു. പിന്നെപ്പിന്നെ ഞങ്ങളോട് കുറേക്കൂടെ സൌഹാര്‍ദ്ദത്തോടെ പെരുമാറാന്‍ തുടങ്ങി, രണ്ടു പേരും. പതുക്കെ പതുക്കെ ആ സൌഹൃദം അവിടെയുള്ള എല്ലാവരോടുമായി. അവസാനം ഞങ്ങള്‍ മൂന്നര വര്‍ഷത്തെ ക്വാര്‍ട്ടേഴ്സിലെ താമസം മതിയാക്കി പോരുമ്പോഴേയ്ക്കും അവരും മറ്റുള്ളവരെ പോലെ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

അവിടെ നിന്നും പോന്ന ശേഷം പലരേയും കോണ്ടാക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഞങ്ങളേപ്പൊലെ പലരും കുറച്ച് നാളുകള്‍ക്ക് ശേഷം സ്വന്തം നാടുകളിലേയ്ക്ക് തിരികേ പോയി. ലിജുവും കുടുംബവുമെല്ലാം വൈകാതെ അമേരിയ്ക്കയില്‍ സെറ്റില്‍ ചെയ്തു. അജി ചേട്ടനെയും കുടുംബവും സ്ഥലം മാറി പോയെങ്കിലും അവരെ ഇപ്പോഴും ഇടയ്ക്ക് ബന്ധപ്പെടാറുണ്ട്.

Sunday 13 December 2009

കണ്ണന്‍ തവി

അടുക്കളയിലെ മൂലയില്‍
ആത്മഹത്യ ചെയ്തവനെപ്പോലെ
തലമുകളിലായി
കാലു താഴെയായി
തൂങ്ങിക്കിടപ്പുണ്ട് ഒരു പാവം കണ്ണന്‍ തവി .

ആരോടും പരിഭവമില്ലാതെ
പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട്
ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌
വാക്കുകള്‍ പൊട്ടിയ വരിയുടഞ്ഞ കണ്ണന്‍ തവി

പണ്ട് പ്ലാവിലയില്‍ കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര്‍ ഇന്ന്
കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക്‌ തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍
വൃത്തത്തിലും നീളത്തിലും
അര്‍ദ്ധവൃത്താകൃതിയിലും അങ്ങനെ
എത്രയോ തവികള്‍ ഇന്ന് സുലഭം

പണ്ടീ കോരന്മാര്‍ക്കായ് കണ്ണന്‍ തവി
എത്ര കഞ്ഞി തേകി കൊടുത്തിരിക്കുന്നു
എത്ര വാരിക്കോരി കൊടുത്തിട്ടും
തൃപ്തികിട്ടാതാര്‍ത്തി പൂണ്ട നാവിനാല്‍
കുറ്റം പറഞ്ഞും തെറി വിളിച്ചും പിന്നെ
വറ്റില്ലാതെ പശി മറന്ന വയറിനെ പോഷിപ്പിച്ചും
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ കണ്ണന്‍ തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്
ആര് കേള്‍ക്കാനീ നെലോളികള്‍
ഇന്നാരും കേള്‍ക്കാതെ പോകുന്ന ഈ വിളികള്‍

Thursday 10 December 2009

തമസ്സല്ലോ സുഖപ്രദം

സോപ്പ് പെട്ടി അച്ഛന്‍റെ കൈയ്യിലും, അതിന്‍റെ മൂടി അമ്മയുടെ കൈയ്യിലും, ഉള്ളിലുള്ള സോപ്പ് മകന്‍റെ കൈയ്യിലുമായി വേര്‍പിരിയുന്ന കുടുംബവും, വര്‍ഷങ്ങള്‍ക്ക് ശേഷം സോപ്പുപെട്ടിയുടെ സഹായത്താല്‍ ഇവര്‍ ഒന്നിക്കുന്ന ക്ലൈമാക്സ്സും അടങ്ങിയ കദന കഥകള്‍ ഒരുക്കിയ മലയാള സിനിമാ വേദിയിലെ കാരണവന്‍മാരെ മനസില്‍ ധ്യാനിച്ചാണ്‌ ഞാന്‍ ഈ കഥ എഴുതിയത്.അതിനാല്‍ തന്നെ കുറച്ച് ട്വിസ്റ്റുകള്‍ ഉണ്ടെന്നത് ഒഴിവാക്കിയാല്‍, എന്‍റെ ഈ കഥയും അത്തരത്തില്‍ ഒന്നാണ്...
ഒരു സാരിയില്‍ തുടങ്ങി, ആ സാരിയില്‍ തന്നെ അവസാനിക്കുന്ന ഒരു കദനകഥ!!
ഈ കഥയിലെ സാരിയുടെ നിറം ചുവപ്പാണ്‌ എന്നതാണ്‌ ക്ലൈമാക്സിലെ പ്രധാന ട്വിസ്റ്റ് എന്ന മുഖവുരയോട് കൂടി കഥ തുടങ്ങുന്നു..

2012 ഡിസംബര്‍ 21..
മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുമെന്ന് പറയുന്ന ദിവസം.
സ്ഥലം : പെരിയാറിന്‍റെ തീരം.
മനോഹരന്‍റെ പെങ്ങളായ മനോഹരിയുടെ കല്യാണമാണിന്ന്.പേരിനോട് നീതി പുലര്‍ത്താത്ത രൂപം ആയതിനാല്‍ ആരും അവളെ ശ്രദ്ധിക്കുന്നില്ല, എന്നാല്‍ എല്ലാവരുടെയും കണ്ണ്‌ അവള്‍ ഉടുത്ത സാരിയില്‍ ആയിരുന്നു.കണ്ടവര്‍ കണ്ടവര്‍ എടുത്തു പറഞ്ഞു:
"മനോഹരി, അതി മനോഹരമായിരിക്കുന്നു"
"എന്നെയാണോ?"
"അല്ല, നിന്‍റെ സാരി"
ഈ സംഭാക്ഷണങ്ങള്‍ക്ക് പഴയ ഒരു പരസ്യത്തിന്‍റെ നിഴലുണ്ടെങ്കിലും സംഭവം സത്യമായിരുന്നു, സാരി മനോഹരമായിരുന്നു.

ഇനി സാരിയെ പറ്റി രണ്ട് വാക്ക്, അതും മനോഹരിയുടെയും അവളുടെ വീട്ടുകാരുടെയും അഭിപ്രായത്തില്‍..
മനോഹരിയുടെ വാക്കുകള്‍:
"കല്യാണത്തിനു വരാന്‍ സാധിക്കാത്തതിനാല്‍ ചേട്ടന്‍ അയച്ച് തന്നതാ, പതിനായിരം രൂപയാ വില"
മനോഹരിയുടെ അച്ഛനായ ഭാസ്ക്കരന്‍:
"ഉഗാണ്ടയില്‍ നിന്ന് എന്‍റെ മോന്‍ വാങ്ങിയ സാരിയാ, അമ്പതിനായിരം രൂപയാ വില"
ഭാസ്ക്കരന്‍റെ കെട്ടിയോളും, രണ്ട് പെറ്റവളുമായ മണിച്ചി:
"ഒരു ലക്ഷം രൂപ വിലയുള്ള സാരിയാ, കണ്ടാ പറയുമോ?"
ഇല്ല, ഒരിക്കലുമില്ല, ആരും പറയില്ല!!

ഇവരുടെ സംഭാക്ഷണങ്ങളിലെ അതിശയോക്തി മാറ്റി നിര്‍ത്തിയാല്‍ ആ സാരി മനോഹരന്‍ വാങ്ങിയത് തന്നെയായിരുന്നു.അറബിക്കടലിലൂടെ ഒഴുകി നടക്കുന്ന ഒരു കപ്പലിലെ ജോലിക്കാരനായ അവന്‍, തന്‍റെ പ്രിയ പെങ്ങള്‍ക്ക് അയച്ചു കൊടുത്ത വിവാഹസമ്മാനമാണ്‌ ആ സാരി..
ഈ സാരിയാണ്‌ ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നതും!!
കഥയുടെ മറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു മുമ്പ് ഒരു ചരിത്രം പറയാം..
1789ല്‍ തമിഴ്നാട് കേന്ദ്രമാക്കി നടന്ന ഒരു ചരിത്ര സംഭവം..

തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗസേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയുടെ നേതൃത്വത്തില്‍, പെരിയാറിലെ വെള്ളം വൈഗൈ നദിയില്‍ എത്തിക്കാനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചത് ഈ കാലഘട്ടത്തിലായിരുന്നു..
അന്ന് അത് നടന്നില്ല!!
എന്നാല്‍ ഇതിന്‍റെ തുടര്‍ച്ചയായി ബ്രട്ടീഷുകാരും ഇതിനായി ശ്രമം ആരംഭിച്ചു..
അങ്ങനെ ഒടുവില്‍ 1864 ല്‍ ഇവര്‍ ഒരു അണക്കെട്ടിന്റെ രൂപരേഖ ഉണ്ടാക്കുകയും തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളിനു സമര്‍പ്പിക്കുകയും ചെയ്തു.എന്നാല്‍ തിരുവിതാംകൂറിന്‍റെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്ന ഈ കാരാറിനെ ആദ്യമെല്ലാം രാജാവ് എതിര്‍ത്തു.ഒടുവില്‍ 1886 ല്‍ ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ ഈ ഉടമ്പടിയില്‍ ഒപ്പു വെക്കാന്‍ നിര്‍ബന്ധിതരാക്കി.
ആ അണക്കെട്ടിന്‍റെ കരാറിന്‍റെ ഏകദേശരൂപം ഇപ്രകാരമായിരുന്നു..

പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടില്‍ നിന്ന് നൂറ്റി അമ്പത്തിയഞ്ച് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഈ അണക്കെട്ടില്‍ ഉപയോഗപ്പെടുത്താം.ഇതിനായി ഈ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എണ്ണായിരം ഏക്കര്‍ സ്ഥലവും, പിന്നെ നിര്‍മ്മാണത്തിനായി നൂറ്‌ ഏക്കര്‍ സ്ഥലവും പാട്ടമായി നല്‍കും.
പാട്ടത്തിനു എന്ന് പറയുമ്പോള്‍ തിരുവിതാംകൂറിനു കിട്ടുന്ന പാട്ടത്തുക അറിയേണ്ടേ??
ഏക്കറിനു അഞ്ച് രൂപ തോതില്‍ നാല്‍പ്പതിനായിരം രൂപ!!
കേരളം രക്ഷപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം??
ഒന്നും രണ്ടുമല്ല, നാല്‍പ്പതിനായിരം രൂപ..
കരാര്‍ കഴിയുന്ന വരെ എല്ലാവര്‍ഷവും ഇത് കിട്ടും, അപ്പോള്‍ കരാറിന്‍റെ കാലാവധി അറിയേണ്ടേ?
അത് ബാറ്റാ കമ്പനിയുടെ ഷൂവിന്‍റെ വില പോലെയാ..
999 വര്‍ഷം!!
(സത്യം പറയട്ടെ, മരിച്ച് പോയവരെ കുറ്റം പറയരുതെന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍ത്തിട്ടാ, ഇല്ലേല്‍ ഇമ്മാതിരി ഒരു കരാര്‍ ഉണ്ടാക്കിയവനെ ഞാന്‍ തന്തക്ക് വിളിച്ചേനേ!!)
തീര്‍ന്നിട്ടില്ലാ...
രണ്ട് കൂട്ടര്‍ക്കും താല്‍പര്യമാണെങ്കില്‍ വീണ്ടും ഒരു 999 വര്‍ഷത്തേക്ക് കൂടി ഈ കരാര്‍ നീട്ടാമത്രേ!!
(സോറി അച്ഛാ, അവന്‍മാരെ ഞാന്‍ തന്തക്ക് വിളിച്ചു!!)

ഇനി നമ്മുടെ കഥ..
കല്യാണ സമയം ആവുകയാണ്..
മനോഹരിയുടെ മനസിലും, മണ്ഡപത്തിലും ഒരേ പോലെ നാദസരം!!
വരനെ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു, ഇനി മനോഹരി മണ്ഡപത്തില്‍ വന്നിരിക്കണം.
ഈ സമയത്താണ്‌ കഥയുടെ ഫസ്റ്റ് ടിസ്റ്റ്..
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്പിയായ ബെന്നി കുക്കിന്‍റെ അഭിപ്രായത്തില്‍ അമ്പത് വര്‍ഷമാണ്‌ അതിന്‍റെ ആയുസ്സ്.അതിയാന്‍ കണക്കിനു വീക്കായതാണോ, അതോ ദൈവത്തിന്‍റെ ഒരു രക്ഷാകവചമാണോന്ന് അറിയില്ല, ആയിരത്തി എണ്ണൂറ്റി തൊണ്ണുറ്റിയാറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടിനു ഇത് വരെ കുഴപ്പമൊന്നും പറ്റിയില്ല!!
നമ്മുടെ കഥയിലെ വിവാഹദിവസപ്രകാരം, അതായത് രണ്ടായിരത്തി പന്ത്രണ്ട് ആകുമ്പോള്‍ ഏകദേശം നൂറ്റി പതിനാറ്‌ കൊല്ലത്തോളമാകും.അന്നേ ദിവസം ഈ അണക്കെട്ട് പൊട്ടിയാലോ??
അല്ല, പൊട്ടി എന്ന് കരുതുക!!

ടൈറ്റാനിക്ക് പോലെയുള്ള സിനിമകളിലൂടെ, കുത്തിയൊലിച്ച് ഒഴുകി വരുന്ന വെള്ളത്തിന്‍റെ ശക്തി അറിയാവുന്ന നമുക്ക് അത് ഊഹിക്കാവുന്നതേയുള്ളു..
വിവാഹവേഷത്തില്‍ മണ്ഡപത്തിലിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് മീതേ.......
ആ വിവാഹവേദിയില്‍ ആടി പാടി നടന്ന പിഞ്ചു പൈതങ്ങള്‍ക്ക് മീതേ...
പുതിയ ജീവിതം സ്വപ്നം കണ്ട് നടക്കുന്ന യുവാക്കള്‍ക്ക് മീതേ.....
മുല്ലപ്പെരിയാറിലെ വെള്ളത്തിന്‍റെ സംഹാരതാണ്ഡവം!!
അവിടുന്നും കുത്തിയൊലിക്കുന്ന വെള്ളം പാവപ്പെട്ട കുറേ മനുഷ്യരുടെ കൂടി ജീവിതമെടുത്താല്‍??
ഭയാനകമായിരിക്കും, ചിന്തിക്കുന്നതിലേറെ ഭയാനകം!!

ആ സംഹാരതാണ്ഡവം തടയാന്‍ കഴിയുമെന്ന് വിശ്വസിക്കാവുന്നത് ഇടുക്കി അണക്കെട്ടിനു മാത്രം.അവിടെ വച്ച് ഇത് നിന്നില്ലെങ്കിലോ??
ഇടുക്കി അണക്കെട്ടും തകര്‍ന്നാലോ??
തീര്‍ന്നു!!
കേരളത്തിലെ പത്ത് നാല്‍പ്പത് ലക്ഷം ജനങ്ങളുടെ ജീവന്‍ അപഹരിച്ച് കൊണ്ട് അറബിക്കടലിലേക്കൊരു മലവെള്ള പാച്ചില്‍..
ലോകത്തിന്‍റെ നാനാഭാഗത്തുള്ള മലയാളികളുടെ കുടുംബങ്ങള്‍ക്ക് മീതെ, അണകെട്ടി നിര്‍ത്തപ്പെട്ട വെള്ളത്തിന്‍റെ കാലപാശം..
ഒന്നു കൂടി വിശദമാക്കിയാല്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകള്‍ ശവപ്പറമ്പിനു തുല്യമാകും..
പരശുരാമന്‍ തെക്ക്-വടക്ക് മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചെങ്കില്‍, മുല്ലപ്പെരിയാര്‍ കിഴക്ക്-പടിഞ്ഞാറ്‌ വെള്ളമെറിഞ്ഞ് കേരളം നശിപ്പിക്കും!!

അതിനു ശേഷം..
കേരളത്തില്‍ ആദ്യം ന്യൂസ്സ് അറിയുന്ന മൂന്ന് മന്ത്രിമാര്‍ ഞെട്ടല്‍ രേഖപ്പെടുത്തും!!
അടുത്ത അഞ്ച് പേര്‌ അനുശോചനം രേഖപ്പെടുത്തും!!
പിന്നെ ആദരാഞ്ജലി, കറുത്ത കൊടി, ജാഥ, വിലാപം...
ആര്‍ക്ക് പോയി??
പോയവര്‍ക്ക് പോയി!!

തമിഴ്നാടും വിലപിക്കും..
കണ്ണാടി വച്ച കാരണവരും, തമിഴ്നാടിന്‍റെ പഴയ സ്വപ്നറാണിയും ഒരേ സ്വരത്തില്‍ പറയും:
"ഉണ്‍മയിലെ തെരിയാത്, ബ്ലേഡ് കൊണ്ട് വരഞ്ഞതെന്ന് നിനച്ചേ"
ബെസ്റ്റ്!!
കേട്ടില്ലേ??
പല മാധ്യമങ്ങളിലൂടെ അണക്കെട്ടിന്‍റെ പൊട്ടല്‍ വിശദമാക്കിയ ഫോട്ടൊയൊക്കെ കണ്ടപ്പോള്‍ ആരോ ബ്ലേഡ് കൊണ്ട് വരഞ്ഞതാകും എന്നാ അവര്‍ കരുതിയതെന്ന്!!
അല്ല, അവരെ കുറ്റം പറയേണ്ടാ..
നമ്മള്‍ അത്രയും ബോധവത്ക്കരണമേ നടത്തിയട്ടുള്ളു!!

ഇനി മറ്റൊരു സത്യം, ഇടുക്കി ഡാം പൊട്ടിയാല്‍ കേരളം ഇരുട്ടിലാകാന്‍ അധികം താമസം വേണ്ടാ.ഇപ്പോള്‍ തന്നെ പവര്‍ക്കെട്ടിലോടുന്ന കേരളത്തിനു അതോടെ വെളിച്ചം നഷ്ടമാകും.ഇവിടെ നമുക്ക് ആശ്രയം പഴമൊഴികള്‍ മാത്രം..
"വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം"

തമിഴ്നാടിനെയും, സുപ്രീം കോടതിയേയും, ഇന്ത്യയിലെ കോടിക്കണക്കിനു സഹോദരങ്ങളെയും ബോധവത്ക്കരിച്ച് എത്രയും വേഗം അണക്കെട്ട് പുതുക്കി പണിതില്ലെങ്കില്‍ അതിന്‍റെ അനന്തരഫലം ഏകദേശം ഇങ്ങനെയാകും.മനോഹരി എന്ന ഒരു പെണ്‍കുട്ടിയുടെ കഥ മാത്രം ഇങ്ങനെ ചിന്തിച്ചാല്‍, നാല്‍പ്പത് ലക്ഷം ആള്‍ക്കാര്‍ക്ക് അത്രത്തോളം കഥകളും കാണും!!
സൂര്യന്‍ അസ്തമിക്കുമ്പോള്‍ മാത്രമല്ലാതെ, നട്ടുച്ചക്കും അറബിക്കടല്‍ ചുവന്നിരിക്കാന്‍ ഈ കഥകള്‍ ഒരു കാരണമാകാം.
ഇതൊഴിവാക്കാന്‍ നമുക്ക് ഒന്ന് ചേരാം..
അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ക്ലൈമാക്സ്സ് ഇങ്ങനെയുമാവാം..
ആ ക്ലൈമാക്സ് പറയാന്‍ വീണ്ടും ഞാന്‍ കഥയിലേക്ക് പോകുകയാണ്..
ചുവന്ന സാരിയുടെ കഥയിലേക്ക്..

സര്‍വ്വം നശിപ്പിച്ച മലവെള്ളപാച്ചിലില്‍, ഒരു പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് അടര്‍ന്ന് പോയ സാരി ഒഴുകി ഒടുവില്‍ അറബിക്കടലിലെത്തി.കേരളക്കരയുടെ ദുഃഖവാര്‍ത്തയറിഞ്ഞ് ഭ്രാന്തനെ പോലെ കപ്പലില്‍ കഴിയുന്ന ഒരു വ്യക്തി ആ സാരി കണ്ടു.തന്‍റെ പ്രിയ സഹോദരിക്ക് അയച്ച് നല്‍കിയ വിവാഹസമ്മാനം മരണത്തില്‍ പോലും അവളെ പുതക്കുന്നില്ല എന്ന തിരിച്ചറിവില്‍ അവന്‍ അലറി പറഞ്ഞു:
"കേരളം ദൈവത്തിന്‍റെ നാടല്ല, ചെകുത്താന്‍റെ നാടാണ്...ചെകുത്താന്‍റെ നാട്!!"

Monday 7 December 2009

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍


1. ബുദ്ധിജീവിക്കളി പരിശീലിക്കുക.


2.കവിതയെ വിമര്‍ശിക്കുന്നവന്റെ അപ്പനപ്പൂപ്പന്മാരെ മാത്രമല്ല പഞ്ചായത്തുകാരെ വരെ തെറി വിളിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്യുക.


3. വിമര്‍ശനം വന്നാല്‍ കമന്റ് ഓപ്ഷന്‍ അടച്ചിട്ടു വിമര്‍ശകരെ കൊഞ്ഞണം കുത്തിക്കാണിക്കുക.


4.പുറം ചൊറിയല്‍ കമന്റുകാരെ കൊണ്ട് കമന്റ് ഇടീപ്പിക്കുകയും പുകഴ്ത്തല്‍ ഗാന പാരായണങ്ങള്‍ നടത്തിപ്പിക്കുകയും ചെയ്യുക.

5.കവിത എഴുതി‌ തുടങ്ങുന്നവരെ വല്യേട്ടന്‍ ഭാവത്തില്‍ ശാസിക്കുകയും അടക്കി നിര്‍ത്തുകയും ചെയ്യുക. ഒപ്പം സീനിയര്‍ കവി ക്ലബുകളില്‍ തങ്ങള്‍ക്ക് സ്തുതിഗീതം പാടിയില്ലെങ്കില്‍ അംഗത്വം കൊടുക്കില്ലെന്ന് ഭീഷണിപ്പെടുത്തുക.


6.ആര്‍ക്കും മനസ്സിലാവാത്തതും തങ്ങള്‍ക്കു മാത്രം അറിയാവുന്നതെന്നും സ്വയം വിശ്വസിക്കുന്ന ഭാഷയിലെ ഇനി സംസാരിക്കൂ എന്ന് പ്രതിജ്ഞ എടുക്കുക. മറ്റുള്ളവര്‍ ആ ഭാഷ അറിയാത്തവര്‍ ആയതിനാല്‍ അവരുമായി സംവദിക്കാന്‍ സൌകര്യമില്ലേന്നു പറയുക.


7. ഉറുമ്പ്‌, ഈച്ച പാറ്റ തുടങ്ങിയ ജീവികളെ കവി കേസരികള്‍, കവി സിംഹങ്ങള്‍ , കവി ഗജങ്ങള്‍ എന്നിവരുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുക. ഉടക്കിയാല്‍ ചവിട്ടി മെതിക്കുമെന്നു ഭീഷണിപ്പെടുത്തുക.


8. ശബ്ദാവലിയില്‍ (ശബ്ദതാരാവലി ഇപ്പോള്‍ കിട്ടാനില്ല) ഉള്ളതും പ്രയോഗത്തില്‍ ഇല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചുള്ള കവിതസാമ്പാര്‍ ഉണ്ടാക്കുക.


9. വൃത്തം, പ്രാസം, തുടങ്ങിയവയുടെ കാര്യം പറയുന്നവരുടെ വായില്‍ ഈയം ഉരുക്കിയോഴിക്കുക.

10. ആഴ്ചതോറും കവിസമ്മേളനം നടത്തുക.. വിമര്‍ശകരുടെ ലിസ്റ്റെടുത്തു അനോണി പട്ടാളത്തെ ഏല്‍പ്പിക്കുക.

ബ്ലോഗ്‌

വായിച്ചു വായിച്ചു ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചു..